പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ പി ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ ഇരുവര്‍ക്കും കൗൺസിലിങ് നൽകാനും അതിന്റെ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട് കഴിഞ്ഞ ഓഗസ്റ്റിൽ സമർപ്പിച്ചിരുന്നു. ഇതുകൂടി പരിശോധിച്ച ശേഷമാണ് കേസ് റദ്ദാക്കാൻ ജസ്റ്റിസ് എ ബദറുദീന്റെ ഉത്തരവ്.
കോഴിക്കോട് സ്വദേശിയായ രാഹുലിനെ വിവാഹം ചെയ്ത എറണാകുളം നോർത്ത് പറവൂർ സ്വദേശിനി ക്രൂരമായി മർദിക്കുന്നുവെന്ന കേസ് നൽകിയത്. സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും സംഭവം വിവാദമായതോടെ വധശ്രമക്കേസും ഉൾപ്പെടുത്തി. ഇതോടെ രാഹുൽ ജർമനിയിലേക്ക് കടന്നു. ഇതിനിടെ തന്നെ ഭർത്താവ് മർദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പരാതി നല്‍കിയതാണെന്നും പറഞ്ഞ് ഭാര്യ രംഗത്തുവന്നത്. പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിക്കുകയായിരുന്നു. വീട്ടുകാരാണ് ഭർത്താവിനെതിരെ കേസ് നൽകാൻ തന്നെ നിർബന്ധിച്ചതെന്നും യുവതി ആരോപിച്ചിരുന്നു. പിന്നീട് വീടു വിട്ടിറങ്ങിയ യുവതി വീട്ടുകാർക്കൊപ്പം പോകാനില്ലെന്നും വ്യക്തമാക്കിയിരുന്നു. രാഹുലും പരാതിക്കാരിയായ യുവതിയും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കോടതി ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുകയായിരുന്നു.