നടി പ്രവീണയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച പ്രതി പിടിയിൽ; ഡൽഹിയിൽ പിടിയിലായത് തമിഴ്നാട് സ്വദേശി ഭാഗ്യരാജ്
തിരുവനന്തപുരം: സിനിമാനടി പ്രവീണയുടെയും മകളുടെയും മോർഫ് ചെയ്ത അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ച പ്രതി ഡൽഹിയിൽ പിടിയിലായി. തമിഴ്നാട് സ്വദേശി ഭാഗ്യരാജിനെയാണ് (24) തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറെക്കാലമായി ഡൽഹിയിൽ സ്ഥിരതാമസക്കാരനാണിയാൾ. സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം പ്രചരിപ്പിച്ചതിന് 2021 നവംബറിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ഇയാൾ വീണ്ടും ചിത്രം പ്രചരിപ്പിക്കുന്നുവെന്ന പരാതിയിലാണ് വീണ്ടും അറസ്റ്റ്. നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാൾ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. കഴിഞ്ഞ ആറ് വർഷമായി സൈബർ ഇടത്തിൽ വേട്ടയാടപ്പെടുകയാണെന്നും തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തിൽ വിട്ടയച്ചെന്നും കുറ്റകൃത്യം ഇയാൾ ഇപ്പോഴും ആവർത്തിക്കുക ആണെന്നുമായിരുന്നു പ്രവീണയടെ പരാതി. സൈബർ സെല്ലിൽ ഒരുപാട് തവണ കയറി ഇറങ്ങിയിട്ടും കഴിഞ്ഞ ആറു വർഷമായി ഇയാൾ കുറ്റകൃത്യം തുടരുകയാണെന്നും പ്രവീണ ആരോപിച്ചിരുന്നു. മകളുടെ ഇൻസ്റ്റാഗ്രാമിൽ കയറി ഫോട്ടോസ് എടുക്കുകയും മകളുടെ ഫ്രണ്ട്‌സിനെയും പഠിപ്പിക്കുന്ന അധ്യാപകരെയും ടാഗ് ചെയ്ത് മോശം കുറിപ്പുകൾ എഴുതുന്നുണ്ടെന്നും പ്രവീണ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ സഹോദരന്റെ ഭാര്യയുടെ ചിത്രങ്ങളും മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളിൽ പ്രതി പ്രചരിപ്പിക്കുന്നുണ്ടെന്നും നാല് തവണ മകൾ പൊലീസിൽ പരാതിപ്പെട്ടെന്നും ഒരു വാർത്താ ചാനലിൽ വെളിപ്പെടുത്തിയതോടെയായിരുന്നു സൈബർ പൊലീസിന്റെ അന്വേഷണം.