കൊല്ലത്തെ അഭിഭാഷകർ കോടതി ബഹിഷരിച്ചു,
ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യം
കൊല്ലം: പരവൂർ മുനിസിഫ്-മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന എസ് അനീഷ്യയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് ജുിഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലത്തെ അഭിഭാഷകർ കോടതികൾ ബഹിഷ്കരിച്ചു. കൊല്ലത്തെയും പരവൂരിലെയും കോടതികൾ പ്രവർത്തിച്ചില്ല. ചവറയിലെ അഭിഭാഷകർ നാളെ (വ്യാഴം) കോടതി ബഹിഷ്കരിക്കും. ജില്ലയിലെ മുഴുവൻ കോടതികളിലെയും അഭിഭാഷകർ പ്രതിഷേധത്തിലാണ്.
ജോലി സ്ഥലത്തെ സഹപ്രവർത്തകന്റെയും മേലുദ്യോഗസ്ഥന്റെയും പീഡനവും അപമാനിക്കലും മൂലമാണ് അനീഷ്യ ആത്മഹത്യ ചെയ്തതെന്നു തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണം കാര്യക്ഷമമല്ല. ഇരയും പ്രതികളും ജുഡീഷ്യറിയുടെ ഭാഗമായതിനാൽ സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കൊല്ലത്തെ കോടതികൾ ബഹിഷ്കരിച്ച അഭിഭാഷകർ നഗരത്തിൽ പ്രകടനവും നടത്തി. ആരോപണ വിധേയരായ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറെയും, ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷനെയും ബഹിഷ്കരിക്കാൻ അഭിഭാഷകർ തീരുമാനിച്ചു.
ആരോപണ വിധേയരെ ഉടനടി സസ്പെൻഡ് ചെയ്യണമെന്ന് കൊല്ലം ബാർ അസോസിയേഷൻ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. പ്രകടനത്തിന് അസോസിയേഷൻ പ്രസിഡന്റ് അഡ്വ ബോറിസ് പോൾ, സെക്രട്ടറി അഡ്വ കെ.ബി. മഹേന്ദ്ര തുടങ്ങിയവർ നേതൃത്വം നൽകി.