കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും യു.പ്രതിഭ എംഎൽഎയുടെ മകനെതിരെ കേസ്
ആലപ്പുഴ: കായംകുളം എംഎൽഎ യു. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിലെ എംഎൽഎയുടെ വാദങ്ങൾ പൊളിച്ച് എഫ്ഐആർ. കനിവ് ഉള്‍പ്പടെ ഉള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന് എഫ്ഐആറിൽ പറയുന്നു.കേസില്‍ ഒൻപതാം പ്രതിയാണ് കനിവ്. സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത് 3ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ്. മകനെതിരെ ഉള്ളത് വ്യാജ വാർത്തയാണെന്ന വിശദീകരണവുമായി ഫേസ് ബുക്ക് ലൈവിലൂടെ യൂ പ്രതിഭ എംഎല്‍എ രംഗത്ത് എത്തിയിരുന്നു. മാധ്യമങ്ങള്‍ കള്ളവാർത്ത നല്‍കിയെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎല്‍എ യുടെ വാദം.അതിനിടെയാണ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത് വന്നത്.കനിവ് ഉള്‍പ്പടെ ഒൻപതുപേർ കഞ്ചാവുമായി കഴിഞ്ഞ ദിവസമാണ്‌എക്സൈസിന്‍റെ പിടിയിലായത്.. കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ ജാമ്യത്തില്‍ വിട്ടു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മഫ്തിയില്‍ എത്തിയാണ് കുട്ടനാട് എക്സൈസ് സംഘം കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ യുവാക്കളെ കസ്റ്റഡിയില്‍ എടുത്തത്. തിങ്കളാഴ്ച എക്സൈസ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കും.