വയനാട്ടില്‍ ആദിവാസി യുവാവിനെ ക്രൂരമായി കാറില്‍ വലിച്ചിഴച്ച കേസ്; പ്രതികൾ പിടിയിൽ
വയനാട്: വയനാട്ടില്‍ ആദിവാസി യുവാവിനെ ക്രൂരമായി കാറില്‍ വലിച്ചിഴച്ച സംഭവത്തിലെ പ്രതികള്‍ പിടിയില്‍. കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്.കേസിലെ മുഖ്യപ്രതിയാണ് മുഹമ്മദ് അർഷിദ്. സംഭവത്തിനു ശേഷം മൈസൂരിലേക്ക് പോയ പ്രതികള്‍ തിരിച്ച് നാട്ടിലേക്ക് മടങ്ങവേ ബസില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. പ്രതികളെ മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വരും. മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. മുഹമ്മദ് അർഷിദ്, അഭിരാം എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയരാക്കും. കേസിലെ നാലു പ്രതികളെയും പൊലീസ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. മുഹമ്മദ് അർഷിദ്, അഭിരാം എന്നിവരെ കൂടാതെ പനമരം സ്വദേശികളായ വിഷ്ണു, നബീല്‍ കമർ എന്നിവരാണ് മറ്റു പ്രതികള്‍. ഇവർ സഞ്ചരിച്ച KL 52 H 8733 എന്ന നമ്ബറിലുള്ള കാർ കഴിഞ്ഞദിവസം തന്നെ കണിയാമ്ബറ്റയിലെ ബന്ധു വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റിപ്പുറം സ്വദേശിയാണ് കാറിൻ്റെ ആര്‍സി ഉടമയെന്ന് രേഖകളില്‍ നിന്നും വ്യക്തമായെങ്കിലും കാർ നേരത്തേ വിറ്റതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടർന്നുള്ള അന്വേഷണത്തില്‍ കണിയാമ്ബറ്റ സ്വദേശിയായ അർഷിദും മൂന്ന് സുഹൃത്തുക്കളുമാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കുളിക്കാൻ എന്ന് പറഞ്ഞ് വണ്ടിയെടുത്ത് പോവുകയായിരുന്നുവെന്നാണ് കാറിൻ്റെ നിലവിലെ ഉടമയായ ബന്ധു പൊലീസിന് നല്‍കിയ മൊഴി.
വയനാട് കൂടല്‍ക്കടവ് ചെമ്മാട് ഉന്നതിയിലെ മാതനാണ് ക്രൂരപീഡനത്തിന് ഇരയായത്. പയ്യമ്പിള്ളി കൂടല്‍ക്കടവ് ചെക്ക്ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തർക്കമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. അക്രമിസംഘം സഞ്ചരിച്ച കാർ കൂടല്‍ക്കടവിലെ ഒരു കടയുടെ മുന്നില്‍ നിർത്തി അസഭ്യം പറഞ്ഞുവെന്ന് നാട്ടുകാർ പറയുന്നു. ശേഷം പിന്നില്‍ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരുമായി ഇവർ തർക്കമായി. രണ്ടാമത്തെ കാറിലുണ്ടായിരുന്ന യുവാവിനെ കരിങ്കല്ലുമായി ആക്രമിക്കാൻ ശ്രമിച്ചത് തടയാനെത്തിയ മാതനു നേരെ അക്രമിസംഘം തിരിയുകയായിരുന്നു. കാറിനുള്ളില്‍ നിന്ന് കൈയ്യില്‍ പിടിച്ച് യുവാവിനെ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. അര കിലോമീറ്ററിലേറെയാണ് മാതനെ കാറില്‍ ടാർ റോഡിലൂടെ സംഘം വലിച്ചിഴച്ചത്. ഇരു കാലുകള്‍ക്കും തുടകള്‍ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ മാതൻ ഇപ്പോള്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.