കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായ മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: കേരള പത്രപ്രവർത്തക യൂണിയൻ
തിരുവനന്തപുരം: വാർത്താ റിപ്പോർട്ടിംഗിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ടി വി പാലക്കാട് ബ്യൂറോയിലെ വീഡിയോ ജേർണലിസ്റ്റ് എ വി മുകേഷിന്റെ ദാരുണാന്ത്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ അനുശോചനം അർപ്പിച്ചു. ജോലിക്കിടയിൽ ജീവൻ നഷ്ടമായ മുകേഷ് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും സർക്കാരിനോട് അഭ്യർഥിച്ചു.
മാധ്യമപ്രവർത്തനം എത്രത്തോളം സഹസികവും അപകടകരവുമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് മുകേഷിന്റെ വേർപാട്. പ്രകൃതിക്ഷോഭം മുതൽ യുദ്ധം വരെ തൊട്ടടുത്ത് നിന്ന് റിപ്പോർട്ട് ചെയ്യേണ്ടി വരുന്നവരാണ് മാധ്യമ പ്രവർത്തകരെന്നും യൂണിയൻ വാർത്താകുറിപ്പിൽ പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാട്ടനാക്കൂട്ടത്തിന്റെ ആക്രമണ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. സർഗപ്രതിഭയായ മാധ്യമപ്രവർത്തകനെയാണ് നഷ്ടമായതെന്നും പത്രപ്രവർത്തക യൂണിയൻ പറഞ്ഞു.