എല്‍കെജി വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചു. മര്‍ദന വിവരം പുറത്തുപറയരുതെന്ന് ടീച്ചര്‍ ഭീഷണിപ്പെടുത്തിയെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞതായി കുടുംബം വെളിപ്പെടുത്തി. കുട്ടി നടക്കാൻ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപെട്ട വീട്ടുകാര്‍ കുഞ്ഞിന് സ്വകാര്യ ഭാഗത്ത് വേദനയും നീറ്റലുമുണ്ടെന്ന് കണ്ടെത്തി കുട്ടിയോട് ചോദിച്ചപ്പോഴാണ് ടീച്ചര്‍ മുറിവേൽപ്പിച്ചതാണെന്ന് പറയുന്നത്.
സ്‌കൂള്‍ അധികൃതരെ വിളിച്ചപ്പോൾ അവര്‍ മാപ്പുപറഞ്ഞെന്നും അധ്യാപികയെ മാറ്റാമെന്ന് ഉറപ്പുപറഞ്ഞെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. കുട്ടി എല്‍കെജിയിലാണ് പഠിക്കുന്നത്. ഇന്നലെയാണ് സംഭവം നടന്നത്. വീട്ടുകാര്‍ സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപികയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ താന്‍ കുഞ്ഞിനെ ഉപദ്രവിച്ചില്ലെന്ന വാദത്തില്‍ അധ്യാപിക ഉറച്ചുനിന്നു. പിന്നീട് സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ശക്തമായ തെളിവുകള്‍ മാനേജ്‌മെന്റിന് ലഭിക്കുന്നത്. സംഭവത്തില്‍ കുടുംബം പൊലീസിൽ പരാതി നല്‍കി.