പിണറായിയുടെ അമേരിക്കൻ ചികിൽസയ്ക്ക് മുക്കാൽ കോടി;
സാമ്പത്തിക ഞെരുക്കത്തിനിടയിലും തുക അനുവദിച്ച് ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമലയുടെയും അമേരിക്കൻ ചികിൽസയ്ക്കായി മുക്കാൽ കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2021 മുതലുള്ള ചികിൽസാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിൽസയ്ക്ക് മാത്രമായി 72,09,482 രൂപ അനുവദിച്ചിട്ടുണ്ട്.
2022 ജനുവരിയിലും ഏപ്രിൽ, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിത്സ തേടിയത്. കേരളത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് ചെലവായതടക്കം 74,99, 932 രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് അനുവദിച്ചത്.
മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് 2022 ജനുവരി മാസത്തിൽ ചെലവായത് 29,82,039 രൂപയാണ്. 2022 ഏപ്രിൽ, മെയ് മാസങ്ങളിൽ അതേ ആശുപത്രിയിൽ മുഖ്യമന്ത്രി ചികിത്സ തേടിയപ്പോൾ 42,27,443 രൂപ ചെലവായി. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചെലവായ 47,769 രൂപയും ഇതേ കാലത്ത് ഇതേ ക്ലിനിക്കിൽ മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ 28,646 രൂപയും അനുവദിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയും ഭാര്യയും 2021 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചികിത്സയ്ക്ക് ചെലവഴിച്ച 42,057 രൂപയും അനുവദിച്ച് ഉത്തരവായി. സെക്രട്ടേറിയേറ്റ് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ 2020 ഡിസംബർ 30 ന് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. ഇതേ വർഷം ജൂലൈ മുതൽ 2021 മാർച്ച് മൂന്ന് വരെ ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിലുമായി അദ്ദേഹത്തിനും ഭാര്യക്കും ചെലവായ 32,905 രൂപയും അനുവദിച്ചു. 2022 ഡിസംബർ മുതൽ 2023 ഓഗസ്റ്റ് വരെ മുഖ്യമന്ത്രിക്കും ഭാര്യക്കും ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ 62,874 രൂപ ചെലവായതും സർക്കാർ അനുവദിച്ചു. 2021 സെപ്തംബർ 29 മുതൽ 2022 മാർച്ച് 29 വരെ മുഖ്യമന്ത്രിക്കും ഭാര്യക്കുമായി ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചെലവായ 76,199 രൂപയും സർക്കാർ അനുവദിച്ചു. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഇടതുമുന്നണിയും ആവർത്തിച്ചു പറയുന്നതിനിടയിലാണ് ചികിൽസാ ചെലവിനത്തിൽ ഭീമമായ തുക അനുവദിച്ചതെന്നതാണ് ശ്രദ്ധേയം.