വോട്ട് "സുരക്ഷിതം" ആക്കാൻ കോണ്ടം നൽകി രാഷ്ട്രീയ പാർട്ടികൾ
ആന്ധ്ര: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ എതിരാളിയെ ഏതുവിധേനയും നേരിട്ട് കളം പിടിക്കാനുള്ള ഒരുക്കത്തിലാണ് ആന്ധ്രയിലെ ഭരണപക്ഷവും പ്രതിപക്ഷവും. തങ്ങളുടെ ചിഹ്നങ്ങളും ചിത്രങ്ങളും പതിച്ച ഹെൽമറ്റും തൊപ്പിയുമെല്ലാം രാഷ്ട്രീയപാർട്ടികൾ വിതരണം ചെയ്ത് വോട്ടർമാരെ പോക്കറ്റിലാക്കാനുള്ള മത്സരം ഇപ്പോൾ മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്. പ്രചാരണായുധമായി വീടുകൾതോറും പാർട്ടിയുടെ ചിഹ്നങ്ങൾ പതിച്ച കോണ്ടം പായ്ക്കുകൾ വിതരണം ചെയ്യുന്നത്. ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസും പ്രതിപക്ഷമായ തെലുങ്ക് ദേശം പാർട്ടിയുമാണ് പോരടിക്കുന്നത്.
കഴിഞ്ഞദിവസമാണ് പാർട്ടി ചിഹ്നങ്ങൾ പ്രിന്റ് ചെയ്ത കോണ്ടം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. വൈ.എസ്.ആർ കോൺഗ്രസിന്റെയും പ്രമുഖ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും ചിഹ്നങ്ങൾ അടയാളപ്പെടുത്തിയ കോണ്ടം പാക്കുകളാണ് വോട്ടർമാർക്കിടയിൽ വിതരണം ചെയ്യുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വീടുകൾ കയറി പ്രചാരണം നടത്തുന്ന പാർട്ടി പ്രവർത്തകർ കോണ്ടം പാക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ഇതിനെതിരെ ആദ്യം രംഗത്തുവന്നത് വൈ.എസ്.ആർ കോൺഗ്രസാണ്. ടി.ഡി.പി ഇത്രത്തോളം അധഃപതിച്ചുവോ എന്ന് അവർ ചോദിച്ചു. ഇത് കോണ്ടം കൊണ്ട് നിർത്തുമോ, അതോ പൊതുജനങ്ങൾക്ക് വയാഗ്ര വിതരണം ചെയ്യാൻ തുടങ്ങുമോ എന്നും അവർ പരിഹസിച്ചിരുന്നു. എന്നാൽ, ഇതിന് മറുപടിയുമായി ടി.ഡി.പിയും രംഗത്തുവന്നു. വൈ.എസ്.ആർ കോൺഗ്രസിന്റെ ചിഹ്നം പതിച്ച കോണ്ടം പാക്കുകളുടെ വീഡിയോ ടി.ഡി.പി പുറത്തുവിട്ടിട്ടുണ്ട്.