Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുഖ്യമന്ത്രിയെയും മകളെയും ഇഡിക്കു പേടി: സതീശൻ

01:43 PM Dec 08, 2023 IST | ലേഖകന്‍
Advertisement

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയിലേക്ക് സി.എം.ആർ.എൽ കോടിക്കണക്കിന് രൂപ നൽകിയത് കള്ളപ്പണം വെളുപ്പിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കള്ളപ്പണം അലക്കി വെളുപ്പിച്ച കേസിൽ എന്തുകൊണ്ടാണ് ഇഡി ഇടപെടാത്തതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു. ബിജെപിയുമായി പിണറായി രഹസ്യബന്ധം ഉണ്ടാക്കിയതു കൊണ്ടാണ് 38 തവണയും ലാവലിൻ കേസ് മാറ്റിവച്ചത്. മാസപ്പടിയെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. കോൺഗ്രസ് മുഖ്യമന്ത്രിമാർക്കെതിരെ അന്വേഷണം നടത്തുന്ന ഇ.ഡി പിണറായി വിജയനെതിരെ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണ്? കള്ളപ്പണം വെളുപ്പിച്ചെന്ന് ഇൻകം ടാക്‌സിന്റെ ക്വാസി ജുഡീഷ്യൽ ബോഡി പരസ്യമായി പറഞ്ഞിട്ടും ഇ.ഡി അന്വേഷിച്ചില്ല. ബി.ജെ.പിയുമായി ധാരണയുള്ളത് കൊണ്ടാണ് അന്വേഷിക്കാത്തതെന്നും സതീശൻ കുറ്റപ്പെടുത്തി.

Advertisement

സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകരെ ആലുവയിലും അങ്കമാലിയിലും ഡി.വൈ.എഫ്.ഐ - സി.പി.എം ക്രിമിനലുകൾ ക്രൂരമായി മർദ്ദിച്ചു. നവകേരള സദസിനെതിരെ പച്ചക്കറി കടയിൽ ഇരുന്ന് അഭിപ്രായം പറഞ്ഞ 72 വയസുകാരനെ സി.ഐ.ടി.യു ക്രിമിനൽ സംഘം ആക്രമിച്ചു. ചായക്കടകളിലും പച്ചക്കറി കടകളിലും ഹോട്ടലുകളിലുമൊക്കെ രാഷ്ട്രീയം പറയുന്നത് കേരളത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന രീതിയാണ്. കടയിൽ നിന്ന് പോലും മുഖ്യമന്ത്രിക്കും നവകേരള സദസിനും എതിരെ അഭിപ്രായം പറയാൻ പാടില്ലെന്നാണ് പുതിയ രീതി. ക്രിമിനൽ പ്രവർത്തനങ്ങളെ രക്ഷാപ്രവർത്തനമെന്ന് ഓമനപ്പേരിട്ട് വിളിച്ച മുഖ്യമന്ത്രിയാണ് എല്ലാ അക്രമങ്ങൾക്കും കാരണം. സമാധാനപരമായി പ്രതിഷേധിക്കാൻ പാടില്ലാത്ത സംസ്ഥാനമായി കേരളം മാറി. എഴുത്തുകാരനായ സഖറിയ പറഞ്ഞതു പോലെ ഇനി കേരളത്തിലെ കറുത്ത കുടയുടെ ഭാവി എന്താകുമെന്ന് പരിശോധിക്കേണ്ട അവസ്ഥയിലാണ് എത്തിനിൽക്കുന്നത്.

പരസ്യമായി കലാപ ആഹ്വാനം നടത്തിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. നവകേരള സദസ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പരാതി. ഈ അശ്ലീല നാടകത്തിൽ ഞങ്ങൾ പങ്കാളികളായിരുന്നെങ്കിൽ ജനങ്ങൾ ഞങ്ങളെ പുച്ഛിച്ച് തള്ളുമായിരുന്നു. പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഇതുവരെ മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും 44 ദിവസം ഭരണസിരാ കേന്ദ്രത്തിൽ നിന്നും എന്തിനാണ് മാറി നിൽക്കുന്നത്? ബജറ്റിന്റെ പ്രാരംഭ ചർച്ച നടത്തേണ്ട സമയത്ത് ധനമന്ത്രിയോ പോലും തിരുവനന്തപുരത്തേക്ക് വിടുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂരിൽ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനും എതിരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ജനങ്ങളുടെ ചെലവിൽ രാഷ്ട്രീയം പറയാനുള്ള വേദിയായി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനെ പ്രയോജനപ്പെടുത്തുകയാണ്. ഇത് എങ്ങനെ സർക്കാരിന്റെ സദസാകും? നാട്ടുകാരുടെ ചെലവിലല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത്. പറവൂരിലെ എല്ലാ കടകളിലും വൈദ്യുത അലങ്കാരം നടത്തണമെന്ന് ലേബർ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ജി.എസ്.ടി ഉദ്യോഗസ്ഥരാണ് പണപ്പിരിവിന് ഇറങ്ങിയിരിക്കുന്നത്. എന്നിട്ടും നാട്ടുകാരുടെ ചെലവിൽ നടത്തുന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷത്തെ വിമർശിക്കുന്നത്.

യു.ഡി.എഫ് തീരുമാനം ആര് പറയണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടല്ല യു.ഡി.എഫ് അഭിപ്രായം പറയുന്നത്. എൽ.ഡി.എഫിലേതു പോലെ വിദൂഷകൻമാരുടെ സദസല്ല യു.ഡി.എഫ്. വിദൂഷകാരുടെയും വിധേയരുടെയും രാജസദസാണ് പിണറായിയുടെ രാജസദസ്. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി അഭിപ്രായം പറയാനുള്ള ധൈര്യം ഏതെങ്കിലും മന്ത്രിമാർക്കുണ്ടോ? വിധേയരുടെ സംഘമാണ് പിണറായിയുടെ മന്ത്രിസഭ. കോൺഗ്രസിൽ രാജക്കൻമാരും വിദൂഷകരുമില്ല. യു.ഡി.എഫിന്റെ അഭിപ്രായം ആര് പറയണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ട. പിണറായി വിജയനാണ് കോൺഗ്രസിൽ ജനാധിപത്യം ഇല്ലെന്ന് പറയുന്നത്. എന്തൊരു ജനാധിപത്യമാണ് സി.പി.എമ്മിൽ. മന്ത്രിസഭയിലും പാർട്ടിയിലും പോക്കറ്റിൽ നിന്നും പേപ്പർ എടുത്ത് ഇതാണ് തീരുമാനം എന്ന് പറഞ്ഞ് മറ്റുള്ളവരെ ഭയപ്പെടുത്തി അനുസരിപ്പിക്കുന്ന ആളാണ് പിണറായി വിജയൻ. ഞങ്ങൾക്കിടയിൽ കുത്തിത്തിരിപ്പ് നടത്താൻ പിണറായി വരേണ്ട. പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനെതിരെ കുത്തിത്തിരിപ്പ് നടത്തിയ പാരമ്പര്യമുള്ള ആളാണ് പിണറായി വിജയൻ. പഴയ കഥകളൊന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കേണ്ട.

പറവൂരിൽ വികസന മുരടിപ്പാണെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. വായ പോയ കോടാലിയാണ് സജി ചെറിയാൻ. ഗോൾവാൾക്കറിന്റെ ബെഞ്ച് ഓഫ് തോട്ട്‌സിന് സമാനമായ അഭിപ്രായം പറഞ്ഞ് മന്ത്രി സ്ഥാനം പോയ ആളാണ്. കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്നും തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും അരി വരുമെന്നും പറഞ്ഞ ആളാണ്. കർഷകരുടെയും കർഷക തൊഴിലാളികളുടെ പാർട്ടിയാണെന്ന് പറയുന്നവർ ഇതുപോലുള്ള ആളുകളെ എങ്ങനെയാണ് ചുമന്നുകൊണ്ട് നടക്കുന്നത്. പ്രതിപക്ഷ നേതാവ് എറണാകുളം ജില്ലയ്ക്ക് അപമാനമാണെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. കണ്ണൂർ വി.സി നിയമനത്തിൽ ഇടപെട്ടെന്ന സുപ്രീം കോടതി വിധി കഴുത്തിൽ ആഭരണമായി കൊണ്ടു നടക്കുന്ന ആളാണ് ഈ മന്ത്രി. രാജി വച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടതിന്റെ ദേഷ്യമാണ് അവർ പറവൂരിൽ തീർത്തത്. ഞാൻ എറണാകുളത്തിന് അപമാനമാണോയെന്ന് ജനങ്ങൾ തീരുമാനിക്കും. മന്ത്രിക്ക് വായിൽക്കൊള്ളുന്ന വർത്തമാനം പറഞ്ഞാൽ പോരെ. മന്ത്രി സ്ഥാനം പോലും നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് ആ മന്ത്രി നിൽക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർത്ത് തരിപ്പണമാക്കി. കേരള ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് ഉന്നതവിദ്യാഭ്യാസ രംഗം. തീരദേശ സദസ് നടത്തി വാങ്ങിയ പരാതികളിൽ മന്ത്രി സജി ചെറിയാൻ എന്തെങ്കിലും നടപടി എടുത്തോ? മന്ത്രിമാർ നടത്തിയ തലൂക്ക് അദാലത്തിൽ ലഭിച്ച ലക്ഷക്കണക്കിന് പരാതികൾ തുറന്നു പോലും നോക്കിയില്ല. എന്നിട്ടാണ് 11 ലക്ഷം പരാതികൾ ലഭിച്ചെന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറയുന്നത്. സർക്കാർ ദയനീയ സ്ഥിതിയിൽ ആയതുകൊണ്ടാണ് ഇത്രയും പരാതികൾ കിട്ടുന്നത്. ഒരു പരാതിക്കും പരിഹാരമില്ല. നെല്ല് സംഭരണത്തിന്റെ പണം ഇതുവരെ നൽകിയിട്ടില്ല. നാളികേര സംഭരണം പോലും നടപ്പാക്കാൻ പറ്റാത്ത കൃഷിമന്ത്രിയാണ് പ്രതിപക്ഷത്തെ വിമർശിക്കുന്നത്. ഭരണം തോന്നിയ പോലെയാണ് നടക്കുന്നത്.

മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആദ്യ ദിവസം പൊലീസ് ആത്മഹത്യ കുറിപ്പ് ഉൾപ്പെടെ മറച്ചുവച്ചു. രണ്ടാമത്തെ ദിവസമാണ് ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത്. 24 മണിക്കൂർ പ്രതിയായ ഡോക്ടറെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ ദുരൂഹതയും ഇതുവരെ മാറിയിട്ടില്ല. എ.ഡി.ജി.പി പറഞ്ഞതെല്ലാം പരസ്പരവിരുദ്ധമാണ്. ആരെയൊക്കെയോ രക്ഷിക്കാനുള്ള ശ്രമമാണ് ഈ രണ്ടു കേസിലും പൊലീസ് നടത്തുന്നത്. പൊലീസും വകുപ്പുകളുമൊക്കെ തോന്നിയ വഴിക്ക് പോകുകയാണ്. വിധേയരുടെ സംഘമാണ് കേരളത്തിലെ മന്ത്രിസഭ.

നവകേരള സദസിൽ യു.ഡി.എഫ് എം.എൽ.എമാർ പങ്കെടുത്തിരുന്നെങ്കിൽ അഭിപ്രായം പറയാമായിരുന്നല്ലോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എൽ.ഡി.എഫ് എം.എൽ.എമാരുടെ അഭിപ്രായം കേൾക്കാൻ തയാറാകാത്ത മുഖ്യമന്ത്രിയാണ് പഠിപ്പിക്കാൻ വരുന്നത്. മുഖ്യമന്ത്രി വരുമ്പോൾ മന്ത്രിമാർ പോലും പ്രസംഗം നിർത്തുകയാണ്. നേരത്തെ കൂടുതൽ പ്രസംഗിച്ച ശൈലജ ടീച്ചറിന് കിട്ടയതോടെ ഒരു എം.എൽ.എമാരും മിണ്ടിയിട്ടില്ല. നവകേരള സദസ് കൊണ്ട് കേരളത്തിന് എന്ത് ഗുണമാണ് ഉണ്ടായത്. സാമ്പത്തിക ഞെരുക്കം കാരണം സ്‌കൂൾ യുവജോത്സവം ഒരു പന്തലിൽ ഒതുക്കിയവരാണ് സാധാരണക്കാരിൽ നിന്നും പണം പരിച്ച് ആർഭാഡം നടത്തുന്നത്. നവകേരള സദസു കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ല.

ക്രൂരമായാണ് പ്രതിഷേധങ്ങളെ നേരിടുന്നത്. മാധ്യമ പ്രവർത്തകരെയും ആക്രമിച്ചു. ഇത് ഭീകര ഭരണമാണോ? മുഖ്യമന്ത്രി ഏകാധിപതിയാണോ? രാജാവ് കളിക്കുകയാണോ? രാജാവാണെന്നാണ് സ്വയം വിചാരിക്കുന്നത്. രാജഭരണ കാലത്ത് പോലും ഇതുപോലെ ഉണ്ടായിട്ടില്ല. കണ്ണൂരിൽ പൊലീസ് എഫ്.ഐ.ആർ എടുത്ത കേസാണ് മുഖ്യമന്ത്രി മാതൃകാപരമാണെന്നും തുടരണമെന്നും പറഞ്ഞത്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസാണെന്ന് പറഞ്ഞത്. മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്. കരിങ്കൊടി കാട്ടി പ്രതിഷേധിക്കാൻ പാടില്ലെന്ന് പറയാൻ പിണറായി എന്താ രാജാവാണോ? യൂണിഫോമിൽ എത്തിയാണ് അങ്കമാലിയിൽ ഡി.വൈ.എഫ്.ഐ ആക്രമിച്ചത്. അക്രമത്തെ കുറിച്ച് അറിയില്ലെങ്കിൽ മുഖ്യമന്ത്രി പൊലീസ് മന്ത്രി സ്ഥാനം മറ്റാർക്കെങ്കിലും ഒഴിഞ്ഞ് കൊടുക്കണം. നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോൾ ജനങ്ങളാൽ വെറുക്കപ്പെട്ട പരിപാടിയായി മാറും. ആട്ടിത്തെളിച്ചവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. എന്നിട്ടാണ് ആളെ കൂട്ടിയെന്ന് അഭിമാനം പറയുന്നത്. എല്ലാവരെയും ഭീഷണിപ്പെടുത്തിയാണ് പരിപാടിക്ക് എത്തിച്ചത്. നവകേരള സദസായതുകൊണ്ട് പട്ടികജാതിക്കാരന്റെ മൃതദേഹം സസ്‌ക്കരിക്കാൻ അനുവദിച്ചില്ല. സ്‌കൂളുകളുടെ മതിൽ പോലും ഇടിച്ച് നടത്തുന്ന ഈ പരിപാടിയെ അശ്ലീല നാടകം എന്നല്ലാതെ എന്ത് വിളിക്കും?

വി.ഡി സതീശൻ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സർട്ടിഫിക്കറ്റ്. കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയും കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയായി മാറുകയും ചെയത് പിണറായി വിജയൻ നല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞിരുന്നെങ്കിൽ എന്റെ കഥ അന്ന് കഴിഞ്ഞേനെ. ഇത്രയും നല്ല സർട്ടിഫിക്കറ്റ് എനിക്ക് ഇതുവരെ ആരും തന്നിട്ടില്ല. എല്ലാ മണ്ഡലങ്ങളിലും എനിക്കെതിരെ പറയുന്നുണ്ട്. നാട്ടുകാരുടെ ചെലവിൽ സ്റ്റേജ് കെട്ടിയല്ല പ്രതിപക്ഷത്തെയും കോൺഗ്രസിനെയും വിമർശിക്കേണ്ടത്. കയ്യിൽ ഒന്നും ഇല്ലാത്തതു കൊണ്ടാണ് വായിൽ തോന്നിയത് പറയുന്നത്.

കൊല്ലത്ത് സി.പി.എമ്മും സി.പി.ഐയും തമ്മിൽ അടിയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് യു.ഡി.എഫിലെ ഐക്യം കണ്ടിട്ട് സഹിക്കാനാകാത്തത്. കുറെക്കാലം ലീഗിന്റെ പിന്നാലെ നടന്നു മതിയായി. വിധേയരുടെ അടിമക്കൂട്ടമല്ല യു.ഡി.എഫ്. ഇവറ്റകളെന്ന വാക്ക് സജി ചെറിയാൻ ഉപയോഗിക്കുന്ന വാക്കാണ്. ഇവിടെ ഒരുത്തനും കൃഷി ചെയ്യേണ്ടെന്ന് പറഞ്ഞവനെ മന്ത്രിസഭയിൽ ചുമക്കേണ്ട ഗതികേടിലാണ് പിണറായി വിജയൻ. അധികാരത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചാൽ സാധാരണക്കാരെ കാണില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Tags :
featured
Advertisement
Next Article