ഇ പി ജയരാജൻ സിപിഎമ്മിന്റെ ട്രോജൻ കുതിര: രാജു പി നായർ
കൊച്ചി: എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ സിപിഎമ്മിന്റെ ട്രോജൻ കുതിരയെന്ന് കോൺഗ്രസ് നേതാവ് രാജു പി നായർ. ബിജെപി സ്ഥാനാർത്ഥികളുടെ മികവ് സംബന്ധിച്ച പ്രതികരണം മുമ്പ് ഇ പി ജയരാജൻ നടത്തിയിരുന്നു. അദ്ദേഹവും ദല്ലാളും തമ്മിലുള്ള ബന്ധം ആർക്കും അറിയാത്തത് അല്ലെന്നും രാജു പി നായർ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ പറഞ്ഞത് ആവർത്തിക്കുന്നു. ഇ.പി. ഈ തിരഞ്ഞെടുപ്പിലെ ട്രോജൻ കുതിരയാണ്. ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ഒന്നൊഴിയാതെ എല്ലാ സീറ്റിലും പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ സഖാവ് ഇ.പി. യാണ്. മന്ത്രിസ്ഥാനം മുതൽ പാർട്ടി സെക്രട്ടറി സ്ഥാനം വരെ നഷ്ടപ്പെട്ട ഇ. പി. ക്ക് പക വീട്ടാനുള്ളതായിരുന്നു. സംഘപരിവാർ വിരുദ്ധ മനസ്സുള്ള കേരളത്തിൽ സി. പി. എം. - ബി.ജെ.പി. ബാന്ധവമെന്ന നറേറ്റിവ് ഊട്ടിയുറപ്പിച്ചത് ഈ തിരഞ്ഞെടുപ്പിൽ ഇ. പി. യാണ്. ലോകസഭ സ്ഥാനാർഥികളിൽ ബി. ജെ. പി. ക്ക് മികച്ച സ്ഥാനാർത്ഥികൾ, മത്സരം എൽ. ഡി. എഫും - ബി. ജെ. പി. യും തമ്മിലാണെന്ന പ്രസ്താവനകൾ സി. പി. എം. - ബി. ജെ. പി. ധാരണ എന്ന ആരോപണങ്ങൾക്ക് ശക്തി പകർന്നു. ഒരു ഇരയുമല്ലാത്ത അനിൽ കെ. ആന്റണിയിൽ നിന്ന് ആരംഭിച്ച ദല്ലാളിന്റെ ആരോപണം തുടങ്ങി ഇ.പി. യുടെ പ്രകാശ് ജാവദേക്കർ കൂടികാഴ്ച വരെ കേരള രാഷ്ട്രീയത്തിൽ ഒരു സ്ഥാനവുമില്ലാത്ത നന്ദകുമാർ പത്രസമ്മേളനങ്ങൾ നടത്തിയത് ഇ.പി.യുടെ പൂർണ്ണ സമ്മതത്തോടെയാണ്. ഇ. പി. യും ദല്ലാളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആർക്കും അറിയാത്തതല്ല. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് മറ്റാർക്കുമറിയാത്ത ജാവദേക്കർ - ഇ. പി. കൂടിക്കാഴ്ച്ചയുടെ വിവരങ്ങൾ പുറത്തേക്കിട്ടത് എല്ലാം ഇതിന്റെ ഭാഗമാണ്. ലാവ്‌ലിൻ കേസുമായി തൃശൂർ സീറ്റ് ധാരണയുണ്ടാക്കാൻ ശ്രമിച്ചു എന്ന ആരോപണം ആരാണ് ടാർഗറ്റ് എന്നത് വ്യക്തമാക്കുന്നുണ്ട്. ഇത് കൃത്യമായി മനസ്സിലാക്കിയാണ് പിണറായി തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇ. പി. യെ തള്ളിപ്പറഞ്ഞത്. ഇ.പി.- ജാവദേക്കർ കൂടിക്കാഴ്ച സമ്മതിച്ച് ഇ.പി. തിരഞ്ഞെടുപ്പ് ദിവസം അച്യുതാനന്ദൻ സ്ട്രാറ്റജി ആണ് പുറത്തെടുത്തത്. ഉറപ്പിച്ചോളു, ശോഭ സുരേന്ദ്രൻ പറഞ്ഞ ജയരാജൻ ബാക്കി വച്ച 10% പിണറായിയെ തകർത്തിട്ട് ചെല്ലാനുള്ള സമയമാണ്. ജയരാജൻ മണ്ടനല്ല, മണ്ടനെ പോലെ അഭിനയിക്കുമെന്നെ ഉള്ളു.