For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മൂല്യനിർണ്ണയം: പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രിയും പാഠ്യപദ്ധതിയും രണ്ടുവഴിക്കോ?

09:44 PM May 27, 2024 IST | Veekshanam
മൂല്യനിർണ്ണയം  പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രിയും പാഠ്യപദ്ധതിയും രണ്ടുവഴിക്കോ
Advertisement

കേരളത്തിലെ ആദ്യത്തെ സർവ്വകലാശാലയായ കേരള സർവ്വകലാശാല (തിരുവിതാംകൂർ ) രൂപീകരിക്കുന്ന സമയത്ത് ആരെയാണ് വൈസ് ചാൻസലറായി നിയമിക്കുക എന്ന് ചർച്ച നടന്നപ്പോൾ; ആൽബർട്ട് ഐൻസ്റ്റീനെ നിയമിക്കാം എന്ന് ദിവാനായ സി പി രാമസ്വാമി അയ്യർ അഭിപ്രായപ്പെട്ടിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഒടുവിൽ ഭരണാധികാരിയായ ചിത്തിര തിരുനാൾ ബാലരാമവർമ്മ ചാൻസലറും, സി പി രാമസ്വാമി അയ്യർ വൈസ് ചാൻസലറുമായി എന്നതാണ് ചരിത്രം. പുതിയ പാഠ്യപദ്ധതിയുടെ ദാർശനിക അടിത്തറയും മൂല്യനിർണ്ണയ സമീപനവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനവുമായി പൊരുത്തപ്പെടുന്നതല്ല. പാഠ്യപദ്ധതിയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ മന്ത്രിയുടെ സദുദ്ദേശം പ്രഖ്യാപനത്തിലൊതുങ്ങും. നിലവിലുള്ള എസ് എസ് എൽ സി പൊതു പരീക്ഷ മൂല്യനിർണ്ണയ രീതി അവസാനിപ്പിച്ച്, പൊതു പരീക്ഷയിൽ ഓരോ വിഷയത്തിലും 30% മിനിമം മാർക്ക് നേടിയാൽ മാത്രമേ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അർഹത ലഭിക്കുകയുള്ളൂ. നിരന്തര മൂല്യനിർണ്ണയത്തിന് ലഭിക്കുന്ന മാർക്കും പൊതു പരീക്ഷയുടെ മാർക്കും ഒന്നിച്ച് ചേർത്ത് വിജയം നിർണ്ണയിക്കുന്നത് അവസാനിപ്പിക്കുമ്പോൾ പൊതു പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് മിനിമം നിലവാരം ഉറപ്പിക്കുവാൻ കഴിയും എന്നത് ശരിയാണ് എങ്കിലും നിരന്തര മൂല്യനിർണ്ണയം ശരിയായ രീതിയിലല്ല എന്ന മറ്റൊരു വലിയ ശരിയും ഇവിടെ വെളിവാക്കപെടുന്നുണ്ട്. ഒന്നാം ക്ലാസു മുതൽ ഒൻപതാം ക്ലാസു വരെ ഈ ശരികേട് തുടരുകയും പത്താം ക്ലാസിലെ പൊതു പരീക്ഷയിൽ ഈ രീതി ശരിയല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് പൊതുവിദ്യാഭ്യാസത്തിൻ്റെ യാഥാർത്ഥ്യ ബോധമില്ലായ്മയേയും നയരാഹിത്യത്തെയും തുറന്നുകാട്ടുന്നുണ്ട്.

Advertisement

നിഴലും വെളിച്ചവും

സമീപകാലത്ത് നടന്ന പ്രഥമിൻ്റെ അസർ പഠന റിപ്പോർട്ട്, നാഷനൽ അച്ചീവ്മെൻ്റ് റിപ്പോർട്ട്, ഭാരത് നിപുൺമിഷൻ മിഷൻ സർവ്വെ , പെർഫോമൻസ് അസെസ്മെൻ്റ് റിപ്പോർട്ട് എന്നിവയെല്ലാം കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളുടെ പഠനപിന്നോക്കാവസ്ഥയെ അടയാളപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി ലോക വിദ്യാഭ്യാസ ഭൂപടത്തിൽ വന്ന പുരോഗമനപരമായ മാറ്റങ്ങളെ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് പരിചയപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല. 20 വർഷം മുൻപ് ആരംഭിച്ച ഗ്രേഡിംഗ് സമ്പ്രദായത്തിലേക്ക് മാറിയ മൂല്യനിർണ്ണയ രീതി ഇപ്പോഴും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്
2022 - 23 അക്കാദമിക വർഷത്തിൽ പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് രൂപപെടുത്തിയ പാഠ്യപദ്ധതി പരിഷ്കരണം രണ്ട് വർഷം കഴിഞ്ഞിട്ടും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് നമുക്ക് മുന്നിലുള്ള യാഥാർത്ഥ്യം. അപൂർണ്ണമായ പാഠ്യ പദ്ധതിയെ മുൻനിർത്തിയാണ് 1 , 3 , 5 , 7 , 9 , ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഈ അക്കാദമിക വർഷവും 2, 4, 6, 8, 10 ക്ലാസുകളിൽ 2013-14 അക്കാദമിക വർഷത്തിൽ തയ്യാറാക്കിയ പാഠ്യപദ്ധതിയും പാഠപുസ്തകകളും തന്നെയാണ് തുടരുന്നത്. ഈ ഒരു പരിവർത്തന ഘട്ടത്തിൽ പഴയ പാഠ്യപദ്ധതിയ്ക്കും കരട് രൂപത്തിലുള്ള പുതിയ പാഠ്യപദ്ധതിക്കും വിരുദ്ധമായ മറ്റൊരു മൂല്യനിർണ്ണയ രീതി നടപ്പിലാക്കും എന്ന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയെ സദുദ്ദേശപരമായതിനാൽ സ്വാഗതം ചെയ്യാമെങ്കിലും; ഈ മൂല്യനിർണ്ണയ രീതി നടപ്പിലാക്കിയാൽ ശൈശവദശ പൂർത്തീയാകുമ്പോൾ തന്നെ പുതിയ പാഠ്യപദ്ധതി പരിഷ്കരണം റദ്ദ് ചെയ്യപ്പെടും.

പാഠ്യപദ്ധതി ചട്ടക്കൂട് 2023 ൻ്റെ വിദ്യാഭ്യാസ ദർശനവും മൂല്യനിർണ്ണയ സമീപനവും

വ്യക്തമായ ദാർശനിക അടിത്തറയിൽ നിന്ന് കൊണ്ടാണ് പാഠ്യപദ്ധതി പരിഷ്കരണം പൂർത്തീകരിക്കേണ്ടത്. വിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ടുന്ന കാലാനുസൃതമായ പരിഷ്കരണങ്ങൾ, വിവിധ വിഷയങ്ങളുമായ ബന്ധപ്പെട്ട സമീപനങ്ങൾ, പുതിയ പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, പരിശീലനങ്ങൾ, മൂല്യനിർണ്ണയം എന്നിവയെല്ലാം ഉൾച്ചേർന്നതാണ് പാഠ്യപദ്ധതി. പരസ്പര ബന്ധിതമായ പാഠ്യപദ്ധതിയിൽ മൂല്യനിർണ്ണയ സമീപനത്തിനു മാത്രം വ്യതിരിക്തമായി നിലനിൽക്കുവാൻ കഴിയുമോ എന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയാണ് വ്യക്തമാക്കേണ്ടത്. വിദ്യാർത്ഥികൾ അറിവു നേടേണ്ടുന്ന ഒഴിഞ്ഞ പാത്രമല്ല എന്നും കേവലമായ മന:പാഠമാക്കലിനോ പഠനത്തിനോ പകരം വിമർശനാത്മക ബോധനശാസ്ത്രത്തിൻ്റെ അടിത്തറയിൽ നിന്നുകൊണ്ട് കുട്ടികൾ സംഘപഠനത്തിലൂടെയുള്ള അറിവിൻ്റെ നിർമ്മാണത്തിൽ പങ്കാളിത്തം വഹിക്കണം എന്നതാണ് പുതിയ പാഠ്യപദ്ധതി 2023 ൻ്റെ ദാർശനിക അടിത്തറ.

പഠനം എന്നാൽ പരീക്ഷയാണ് എന്നും A + ഗ്രേഡ് നേടലാണ് എന്നുമുള്ള ധാരണ പൊതുവെ സമൂഹത്തിനുണ്ട് എന്നും, പരീക്ഷയ്ക്ക് സജ്ജമാകേണ്ടുന്ന കുട്ടികൾക്ക് ആത്മപ്രകാശനത്തിനു പോലും അവസരം ലഭിക്കുന്നില്ല എന്ന് പുതിയ പാഠ്യപദ്ധതിയുടെ കരട് പ്രത്യേകം പരാമർശിക്കുന്നുണ്ട്. പരീക്ഷകളെ മഹത്വവത്കരിക്കുന്ന നമ്മുടെ സംസ്ഥാനം കുറച്ചു പേരെ പരാജയപ്പെടുത്താനുള്ളതാണ് പൊതു പരീക്ഷകൾ എന്ന പൊതുബോധം നിർമ്മിച്ചിരിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്നുമുണ്ട്. ഇതിനു മാറ്റം വന്നത് നിരന്തര മൂല്യനിർണ്ണയ സങ്കേതം ക്ലാസ് മുറികളിൽ പരീക്ഷിക്കപ്പെട്ടതിന് ശേഷമാണ് എന്നും അഭിപ്രായപ്പെടുന്നുണ്ട്. ഈ പരിഷ്കരണ ശ്രമങ്ങളെ കൂടുതൽ വിപുലമായ തലത്തിലേക്ക് വ്യാപിപ്പിക്കുവാനും അറിവു നിർമ്മാണ പ്രക്രിയയെ കൃത്യമായി വിലയിരുത്തുന്നതിന്ന് പര്യാപ്തമായ നിരന്തര മൂല്യനിർണ്ണയത്തെ ശാക്തീകരിക്കുവാനുമാണ് പുതിയ പാഠ്യപദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. അധ്യാപകരെ സംബന്ധിച്ചിടത്തോളം കൃത്യമായ വിലയിരുത്തൽ ലക്ഷ്യങ്ങളുണ്ടെങ്കിലും കുട്ടികൾക്ക് അത് പഠന പ്രവർത്തനത്തിൻ്റെ ഭാഗം മാത്രമായിരിക്കണം എന്നും ഈ നയരേഖ പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്. നിരന്തര മൂല്യനിർണ്ണയം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി നിർദ്ദേശങ്ങളും സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ വിവിധ ഘട്ടങ്ങളിലേക്കുള്ള സമഗ്ര വിലയിരുത്തൽ രേഖ (Holistic Progress Card) തയ്യാറാക്കാനും പുതിയ പാഠ്യപദ്ധതി ലക്ഷ്യമിടുന്നുണ്ട്.

അറിവു നിർമ്മാണത്തിൽ പങ്കാളിത്തം വഹിക്കുന്ന കുട്ടികളെ നിരന്തര മൂല്യനിർണ്ണയത്തിന് വിധേയമാക്കിയതിനു ശേഷം അറിവു നിർമ്മാണത്തെ നേരിട്ടോ തത്സമയത്തോ സ്വാധീനിക്കാത്ത ആത്യന്തിക വിലയിരുത്തൽ പുതിയ പാഠഠ്യപദ്ധതിയുടെ ദർശനങ്ങൾക്കും സമീപനങ്ങൾക്കും ലക്ഷ്യങ്ങൾക്കും വെല്ലുവിളികളും പരിമിതികളും സൃഷ്ടിക്കുന്നുണ്ട് എന്നും പുതിയ പാഠ്യപദ്ധതി വ്യക്തമായി പറയുന്നുണ്ട്. ഒരു തരത്തിലും കുട്ടികളുടെ ഗുണപരമായ പരിവർത്തനത്തിനുതകാത്ത നിലവിലുള്ള ആത്യന്തിക വിലയിരുത്തലിൻ്റെ അളവ് കുറയ്ക്കുകയും ചെറിയ ക്ലാസുകളിൽ ആത്യന്തിക മൂല്യനിർണ്ണയം പരമാവധി കുറച്ച് നിരന്തര മൂല്യനിർണ്ണയം മാത്രമായി പരിമിതപ്പെടുത്തണം എന്നുമാണ് പുതിയ പാഠ്യപദ്ധതി അക്കാദമിക സമൂഹത്തോടും രക്ഷിതാക്കളോടും പറയുന്നത്. ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ലാത്ത പാഠ്യപദ്ധതി പരിഷ്കരണത്തിന് കടകവിരുദ്ധമായ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പൊതുവെ സ്വീകാര്യമുള്ളതാണ് എങ്കിലും ഈ ആശയം നടപ്പിലാക്കുവാൻ പാഠ്യപദ്ധതിയുടെ ചട്ടകൂടിൻ്റെ അലകും പിടിയും പുതുക്കി പണിയേണ്ടിവരും.

ഗ്രേഡിംഗ് സമ്പ്രദായം ശാസ്ത്രീയവും കാലോചിതവുമാവണം

പുതിയ മത്സരാധിഷ്ഠിത ലോകക്രമത്തിൽ പുറംതള്ളപ്പെട്ടുപോകാതെ ഉന്നത വിദ്യാഭ്യാസം നേടുവാനും ജീവിത വിജയം കൈവരിക്കുവാനും പുതിയ തലമുറയെ പ്രാപ്തമാക്കാനുതകുന്നതാവണം പാഠ്യപദ്ധതിയും വിദ്യാഭ്യാസവും. 20 വർഷം മുൻപ് ആരംഭിച്ച ഗ്രേഡിംഗ് സമ്പ്രദായം കാലാനുസൃതമായി പരിഷ്കരിക്കേണ്ടുന്നതിനു പകരം 2007 ലെ പാഠ്യപദ്ധതിയിലെ സമീപനങ്ങൾ വീണ്ടും ആവർത്തിക്കാൻ ശ്രമിക്കുമ്പോഴാണ്, പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി ചില തിരുത്തലുകൾക്ക് ശ്രമിക്കുന്നത്. ഇത്തരം ഒഴുക്കിനെതിരെയുള്ള നീന്തലുകൾ കൊണ്ട് മാത്രം പരിഹരിക്കപ്പെടുന്നതല്ല പുതിയ പാഠ്യപദ്ധതിലെ പല അബദ്ധ ധാരണകളും. ഹൊവാർഡ് ഗാർഡനറുടെ ബഹുമുഖ ബുദ്ധി സിദ്ധാന്തപ്രകാരം ഓരോ കുട്ടിയും വ്യത്യസ്ഥങ്ങളായ കഴിവും സിദ്ധികകളുമുള്ളവനാണ്, ഇങ്ങനെ ബഹുമുഖ കഴിവുകളുള്ള കുട്ടികളുടെ ചില മേഖലകളിലെ പിന്നോക്കാവസ്ഥയെ പരിഗണിക്കാതെ കുട്ടികളുടെ മൊത്തം പ്രകടനത്തെ വിലയിരുത്തി ഗ്രേഡുകൾ നല്കാവുന്ന സംവിധാനത്തെ കുറിച്ച് ആലോചിക്കാവുന്നതാണ്. ഇത്തരം സാധ്യതകൾ പ്രയോഗിക്കുമ്പോൾ മുഴുവൻ A+ നേടിയ കുട്ടികളേക്കാൾ മികവോടു കൂടി ഒന്നോ രണ്ടോ A + ലഭിക്കാത്ത കുട്ടികളും അവരുടെ മൊത്തം മികവിൻ്റെ അടിസ്ഥാനത്തിൽ അംഗീകരിക്കപ്പെടും.

കുട്ടികളുടെ കഴിവുകളെ വിലയിരുത്തുന്നതിന് നിലവിലുള്ള കേവല ഗ്രേഡിംഗ് സമ്പ്രദായത്തിനു പകരം, ആപേക്ഷിക ഗ്രേഡിംഗ് സമ്പ്രദായത്തിൻ്റെ സാധ്യതകളും ഉപയോഗപ്പെടുത്താവുന്നതാണ്. ഗ്രേഡിംഗ് സമ്പ്രദായം ഗുണകരമായി പരിവർത്തിക്കുന്നതിന് മറ്റു പൊതു പരീക്ഷ ബോർഡുകളും, സംസ്ഥാനങ്ങളും, അന്തർദേശീയ രീതികളും വിശദമായി പരിശോധിച്ച് നമ്മുടെ നാടിന് അനുയോജ്യമായ നല്ല വശങ്ങളും സ്വീകരിക്കാം. പൊതുവിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച തരത്തിലുള്ള മൂല്യനിർണ്ണയ പരിഷ്കരണം നടപ്പിലായാൽ എസ് എസ് എൽസി പൊതു പരീക്ഷ എഴുതിയ കഴിഞ്ഞ ഒൻപത് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഒരു വിഷയത്തിനെങ്കിലും ഗ D+ നേടിയ ശരാശരി 70000 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹരല്ലാത്തവരായി മാറും. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരും അരികുവൽകരിക്കപ്പെട്ടവരുമായ വിദ്യാർത്ഥികളായിരിക്കും ഇത്തരത്തിൽ ഉപരി പഠനത്തിന് അർഹത ലഭിക്കാത്തവരായി മാറുക. ഇവരുടെ തുടർ പഠനവും സാമുഹിക സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടത് ഗവൺമെൻ്റിൻ്റെ ഉത്തരവാദിത്വമായിരിക്കണം. കേവലം പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ പരിഷ്കരണ ശ്രമങ്ങൾ അവധാനതയോടുകൂടി നടപ്പിലാക്കുന്നതിനുള്ള ആത്മാർത്ഥത കാണിച്ചില്ലെങ്കിൽ ചരിത്രം മോശപ്പെട്ട രീതിയിൽ ആവർത്തിക്കും.

ലേഖകൻ;അബ്ദുൾ ജലീൽ പാണക്കാട് (മുൻ കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂൾ കോർഡിനേറ്റർ - മുൻ ജനറൽ സെക്രട്ടറി കെഎച്ച് എസ്ടിയു)

Author Image

Veekshanam

View all posts

Advertisement

.