ദുരന്തമുഖത്തും സർക്കാർ പൊതുവിദ്യാഭ്യാസത്തെ തകർക്കുന്നു : കെ പി എസ് ടി എ
തിരുവനന്തപുരം: സമാനതകളില്ലാത്ത ദുരന്തത്തെ കേരളം നേരിടുമ്പോൾ ഖാദർ കമ്മറ്റി തീരുമാനങ്ങൾ നടപ്പിലാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത് എന്ത് അടിയന്തിര ആവശ്യകതയാണ് കേരളത്തിലുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ലോകം ഉറ്റുനോക്കി ആശ്വാസ പ്രവർത്തനങ്ങൾക്കുള്ള സഹായ പ്രവർത്തനങ്ങൾ പ്രവഹിക്കുന്ന സാഹചര്യത്തിൽ സർക്കാർ യാതൊരു ചർച്ചകളും കൂടാതെ ഏകപക്ഷീയമായി എടുത്ത തീരുമാനം പിൻവലിക്കണമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയിൽ ചർച്ചകൾ കൂടാതെ വ്യക്തതയില്ലാത്ത തീരുമാനമെടുക്കുന്ന വകുപ്പ് മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും കേരളത്തിന് ബാധ്യതയായി മാറുകയാണ്.
ബഹുമാനപ്പെട്ട കോടതിയുടെ ശക്തമായ തിരിച്ചടികൾ ഉണ്ടായിട്ടും സർക്കാർ കാര്യബോധത്തോടെ വിഷയങ്ങളെ സമീപിക്കാൻ തയ്യാറാകാത്തത് വിദ്യാഭ്യാസ മേഖലയെ തകർക്കും.ഖാദർ കമ്മറ്റി റിപോർട്ടിൽ എന്തെല്ലാം കാര്യങ്ങളാണ് ഉള്ളതെന്ന് ആർക്കും വ്യക്തമായ മറുപടിയില്ല. അടിസ്ഥാന തലത്തിലെ പരിഷ്കാരങ്ങൾ അത് നടപ്പിലാക്കേണ്ട വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാതെ എങ്ങനെയാണ് നയങ്ങൾ രൂപപ്പെടുത്തുകയെന്നും സർക്കാർ വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും സംഘടന നേതൃത്വം നൽകുമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി പ്രസ്താവിച്ചു.
സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.,ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ , കെ. രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, പി.വി. ജ്യോതി, ബി ജയചന്ദ്രൻ പിള്ള, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി,പി എസ് മനോജ് , വിനോദ് കുമാർ, പി.എം നാസർ, ജി.കെ. ഗിരീഷ്, എം.കെ. അരുണ എന്നിവർ സംസാരിച്ചു.