മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റു
ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം. പെൻസിൽവേനിയയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തില്‍ കാണികളിലൊരാള്‍ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിന്റെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഗാലറിയിൽ നിന്നാണ് ട്രംപിന് നേരെ വെടിവെപ്പ് ഉണ്ടായത്. അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയതായും സംഭവ സ്ഥലത്ത് വെച്ച് തന്നെ അക്രമി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അക്രമണം ഉണ്ടായ ഉടനെ സ്ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിന്റെ വക്താവ് അറിയിച്ചു. .ട്രംപ് നിലവില്‍ സുരക്ഷിതനാണെന്ന് സുരക്ഷാ സേന അറിയിച്ചു.
സംഭവത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനുനേരെയുണ്ടായത് വധശ്രമമാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.