Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗാസയിലെ കൂട്ടക്കുരുതിയും
ഇന്ത്യയുടെ ഒഴിഞ്ഞുമാറ്റവും

05:15 PM Nov 13, 2023 IST | veekshanam
Advertisement

രമേശ് ചെന്നിത്തല

Advertisement

പലസ്തീൻ ജനതയുടെ ജന്മനാട്ടിൽ സ്വയം രാജ്യമുണ്ടാക്കി സാമ്രാജ്യത്വശക്തികളുടെ സഹായത്തോ‌ടെ വേരുറപ്പിച്ച ഇസ്രയേൽ ലോകചരിത്രത്തിലെ അതിക്രൂരമായ മനുഷ്യവേട്ടയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ പതിനായിരത്തലധികം പേരെ കാലപുരിക്കയച്ചു. ലക്ഷക്കണക്കിന് ആളുകൾക്കു മുറിവേറ്റു. അതിന്റെ അനേകമിരട്ടി ആളുകൾ വഴിയാധാരമാക്കപ്പെട്ടു. ഏഴു പതിറ്റാണ്ടുകൾക്കിടെ പലവട്ടം പലരൂപത്തിൽ പലസ്തീൻ ജനതയുടെ സമാധാനജീവിതത്തെ നരകതുല്യമാക്കിയതിന്റെ ഒടുവിലത്തെ കാഴ്ചകള്ളാണ് ഇപ്പോൾ അവിടെ നടക്കുന്ന മനുഷ്യക്കുരുതി. മനുഷ്യത്വമുള്ള ആരെയും അമ്പരപ്പിക്കുകയും ആരുടെയും ഹൃദയം തകർക്കുകയും ചെയ്യുന്ന ഈ വേട്ടക്കെതിരേ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രതികരിക്കുക എന്നത് ലോകമനസ്സാക്ഷിയുടെ ദൗത്യമായി മാറിയിരിക്കുന്നു.

ഗാസയിലെ ജനിൻ അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ വ്യോമ റെയ്ഡിൽ പരുക്കേറ്റ് പലായനം ചെയ്യുന്ന അമ്മമാരുടെ ഒക്കത്തിരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ചോരയൊലിക്കുന്ന മുഖം ടെലിവിഷനിൽ കണ്ടുകൊണ്ടാണ് ഈ കുറിപ്പ് തയാറാക്കിയത്. അങ്ങനെ നെഞ്ചുപിടയ്ക്കുന്ന എത്രയെത്ര കാഴ്ചകളാണ് ഗാസയിൽ നിന്ന് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഗാസയിൽ 4,237 കുഞ്ഞുങ്ങൾ മാത്രം മരിച്ചെന്നാണ് കണക്ക്. ഓരോ ദിവസവും ശരാശരി 134 പിഞ്ചു കുഞ്ഞുങ്ങൾ ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളിൽ മരിച്ചു വീഴുന്നു. പലസ്തീൻ- ഇസ്രയേൽ യുദ്ധത്തിൽ കൊല്ലപ്പെടുന്നവരുടെ 40 ശതമാനവും കൊച്ചു കുട്ടികളാണ്. ഭാവിയുടെ പ്രതീക്ഷകളെ, പലസ്തീന്റെ നാളെയുടെ ഊർജ്ജത്തെ ഉന്നം വച്ചു കൊന്നൊടുക്കുകയാണ് ഇസ്രയേൽ. ക്രൂരമായ ഈ യുദ്ധക്കെടുതി വിലയിരുത്തി, ഗാസ മേഖലയെ കുഞ്ഞുങ്ങളുടെ ശ്മശാനമെന്നാണ് ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്.

അന്റോണിയോ ഗുട്ടെറസ്

മോദിയുടെ മനംമാറ്റം ഇന്ത്യക്കേറ്റ കളങ്കം നിരുപാധിക വെടിനിർത്തലും യുദ്ധവിരാമവുമാണ് ഐക്യ രാഷ്ട്ര സഭാ തലവൻ മുതൽ ഫ്രാൻസിസ് മാർപ്പാപ്പ വരെ ഇസ്രയേലിനോട് ആവശ്യപ്പെടുന്നത്. എന്നാൽ എല്ലാ അഭ്യർഥനകളും തള്ളിയ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യുദ്ധം തീർന്നാലും ഗാസ വിടില്ലെന്നാണ് ഇപ്പോൾ പറയുന്നത്. അതായത് ഗാസയിൽ പലസ്തീനികളുടെ തീരാദുരിതം തുടരുമെന്നുറപ്പ്. മറ്റൊരാളുടെ പറമ്പിൽ കയറി വീടുവച്ചിട്ട്, യഥാർത്ഥ വീട്ടുകാർ ഇറങ്ങിപ്പോകുന്നതുവരെ സമാധാനം തരില്ല എന്നു പറയുന്നതുപോലെ വിചിത്രമായ വാദമാണ് നെതന്യാഹു നടത്തുന്നത്.
ഗാസയിൽ മാത്രമല്ല, ഒട്ടേറെ നിരപരാധികൾ ഇസ്രയേലിലും കൊല്ലപ്പെട്ടത് നാം കണ്ടതാണ്. അതുകൊണ്ടു തന്നെ, മേഖലയിൽ ഏറ്റവും അവശ്യം വേണ്ടത് വെടിനിർത്തലും സമാധാനവുമാണ്. പിന്നാലെ നിഷ്ചപക്ഷരും നീതിമാന്മാരുമായ മധ്യസ്ഥരുടെ സാന്നിധ്യത്തിൽ, അന്താരാഷ്ട്ര മര്യാദകളും യുഎൻ പ്രമേയങ്ങളും മാനിച്ചുകൊണ്ട് വ്യവസ്ഥാപിതമായ ചർച്ച; അതിലൂടെ പലസ്തീൻ- ഇസ്രയേൽ സംഘർഷത്തിന് ശാശ്വതമായ രാഷ്ട്രീയ പരിഹാരവും.
ഇക്കാര്യത്തിൽ ഇന്ത്യക്കു വലിയ പങ്ക് വഹിക്കാനുണ്ട്. എന്നാൽ ദൗർഭാഗ്യവശാൽ ഇന്ത്യ ഏകപക്ഷീയമായ രാഷ്ട്രീയ നിലപാടെടുത്തിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസയേലിനു പൂർണ പിന്തുണ പ്രഖ്യാപിച്ച്, പലസ്തീനെ പിന്തള്ളി. തന്നെയുമല്ല, ഇസ്രയേൽ- ഹമാസ് യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന ഐക്യ രാഷ്ട്ര പ്രമേയത്തിന്മേൽ നടത്തിയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കുകയും ചെയ്തു. ഇത് ഇന്ത്യ ഇക്കാലമത്രയും പുലർത്തിപ്പോന്ന രാഷ്ട്രീയ നിലപാടുകൾക്ക് വിരുദ്ധമാണ്. പലസ്തീൻ ജനതയോടുള്ള അവഹേളനമാണ്. അതുകൊണ്ടു തന്നെയാണ് ലോകരാജ്യങ്ങൾ പലതും ഇന്ത്യയെ വിമർശിച്ചു രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യക്കകത്തും നരേന്ദ്ര മോദിക്കെതിരായ കടുത്ത വിമർശനങ്ങളുയരുന്നതിന്റെ കാരണവും മറ്റൊന്നല്ല.

പലസ്തീൻ ജനതയ്ക്ക് ​കോൺ​ഗ്രസിന്റെ ഐക്യദാർഢ്യം

ഭൂപ്രദേശങ്ങൾ, അതിർത്തികൾ, പരമാധികാരം, സ്വയം നിർണ്ണയാവകാശം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇസ്രായേലികളും പലസ്തീനികളും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന രാഷ്ട്രീയമായ ഏറ്റുമുട്ടലാണ് പശ്ചിമേഷ്യൻ സംഘർഷം. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ തുടങ്ങി ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഘർഷങ്ങളിൽ ഒന്നായി ഇതു മാറി. അതിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് ഇപ്പോൾ മേഖലയിൽ നടക്കുന്ന കൊടുംയുദ്ധം.
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി മുതലിങ്ങോട്ടുള്ള ബഹുഭൂരിപക്ഷം നേതാക്കളും പലസ്തീൻ വിഷയത്തിൽ വളരെ വ്യക്തമായ നിലപാടുള്ളവരായിരുന്നു. ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും അവകാശപ്പെട്ടതു പോലെ പലസ്തീൻ അവിടത്തുകാരായ അറബ് ജനതയ്ക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു ഗാന്ധിജി സ്വീകരിച്ച നിലപാട്. ഇതിനോടു യോജിക്കുന്ന സമീപനമാണ് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ഉരുക്കു മനുഷ്യൻ സർദാർ വല്ലഭ്ബായി പട്ടേലും അടക്കമുള്ള ദേശീയ നേതാക്കൾ തുടക്കം മുതൽ സ്വീകരിച്ചു പോന്നത്. ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിച്ചു കൊണ്ടു തന്നെ പലസ്തീൻ ജനതയ്ക്ക് സ്വതന്ത്രമായ പരമാധികാര രാജ്യം വേണമെന്ന പലസ്തീൻ ആവശ്യത്തെയും ഇന്ത്യ പിന്തുണച്ചു പോന്നു. ​ഗാസ, വെസ്റ്റ്ലാൻഡ്, കിഴക്കൻ ജെറൂസലേം തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്ന പലസ്തീൻ രാജ്യം അവിടെയുള്ള ഇസ്ലാമിക ജനതയുടെ ആവശ്യമാണ്; അവരുടെ അവകാശവുമാണ്.

ഇന്ദിരാ ഗാന്ധി മുതൽ ഡോ. മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരും പലസ്തീൻ ജനതയോട് അനുഭാവമുള്ള സമീപനമാണ് സ്വീകരിച്ചത്. അതിൽ നിന്നു വേറിട്ടൊരു നിലപാട് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കാൻ കാരണം അദ്ദേഹം തുടർന്നുപോരുന്ന ഇസ്‌ലാം വിരുദ്ധ, മുസ്‌ലിം വിരുദ്ധ പൊതു രാഷ്ട്രീയ നിലപാടുകളുടെ ഭാഗമാകാം. പക്ഷേ, അതിലൂടെ മനുഷ്യത്വത്തിനു നേരേയാണ് മോദി മുഖം തിരിക്കുന്നത്. യുദ്ധക്കെടുതികളുടെ ഇര ഗാസ മാത്രമല്ല, ഇസ്രയേലുമാണ്. കൊല്ലപ്പെടുന്നവരിൽ ഇവർ മാത്രമല്ല, നിരപരാധികളായ ലബനികളുമുണ്ട്. നൂറിലേറെ ലബനികൾ ഒരു മാസത്തിനുള്ളിൽ കൊല്ലപ്പെട്ടു എന്നാണ് പുറത്തു വരുന്ന കണക്കുകൾ. ഇവർ മാത്രമല്ല, മലയാളികളടക്കം അര ലക്ഷത്തോളം ഇന്ത്യക്കാരും യുദ്ധ ഭീഷണിയുടെ ഇരകളാണ്. അതുകൊണ്ടു തന്നെ ഇന്ത്യ പക്ഷം പിടിക്കേണ്ടിയിരുന്നത് സമാധാനത്തിനു വേണ്ടി ആയിരുന്നു. അടിയന്തിര യുദ്ധ വിരാമം വിളംബരം ചെയ്യുന്ന യുഎൻ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് രേഖപ്പെടുത്തണമായിരുന്നു. യുദ്ധക്കെടുതികളുടെ ഈ സമയത്ത് ഏകപക്ഷീയമായി ഇസ്രയേലിനു പിന്തുണ നൽകാതെ, പലസ്തീൻ ജനതയെ കൂടി നരേന്ദ്ര മോദി വിശ്വാസത്തിലെടുക്കണമായിരുന്നു.
സ്വതന്ത്ര പാലസ്തീൻ രാഷ്ട്രം രൂപീകരിക്കുക എന്നതാണ് പ്രശ്ന പരിഹാരത്തിനുള്ള ഏക മാർഗ്ഗം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇക്കാര്യം അടിവരയിട്ടു പറയുന്നുണ്ട്. കോൺഗ്രസ് എന്നും സമാധാനത്തിന്റെ പക്ഷത്താണ്. പലസ്തീൻ വിഷയത്തിൽ കോൺ​ഗ്രസിന് ഒരു നിലപാട് മാത്രമേയുള്ളൂ. ​

ചൈനയിലെ ഉയി​ഗൂറിലും മുസ്ലീം വേട്ട

അതേ സമയം സിപിഎമ്മിൽ ആശയദാരിദ്ര്യമാണുള്ളത്. പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കേന്ദ്ര കമ്മിറ്റി അം​ഗം കെ.കെ. ശൈലജയും ഭിന്നാഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. ​ഗാസ വിഷയത്തിൽ യെച്ചൂരി ഒഴിഞ്ഞുമാറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ നിസം​ഗമായ മൗനത്തിലും. ഒരു മാസത്തിനിടെ പതിനായിരത്തിലധികം നിരപരാധികളെ കൊന്നൊടുക്കിയ കൊടുംയുദ്ധത്തിനെതിരേ സിപിഎമ്മിന് ശക്തമായ ഒരു നിലപാട് സ്വീകരിക്കാനായിട്ടില്ല. അതേസമയം, സ്വതന്ത്ര പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് കോൺ​ഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കി. ഈ പ്രമേയത്തിനു മുൻകൈ എടുക്കാൻ കഴിഞ്ഞതിൽ എനിക്കും അനല്പമായ അഭിമാനമുണ്ട്. കഴിഞ്ഞ നൂറ്റാണ്ട് മധ്യം മുതൽ കോൺ​ഗ്രസ് പുലർത്തിപ്പോരുന്ന ശക്തമായ നിലപാടിന്റെ ഭാ​ഗം തന്നെയാണ് ഈ പ്രമേയം.
പലസ്തീനിൽ മാത്രമല്ല, വടക്ക് കിഴക്കൻ ചൈനയിലെ ഉയി​ഗൂർ ജനതയുടെ കാര്യത്തിലും കമ്യൂണിസ്റ്റുകാർക്ക് വ്യക്തതയില്ല. 1949ൽ ചൈനയുടെ ഭാ​ഗമാക്കപ്പെട്ട കമ്യൂണിസ്റ്റ് അധീശത്വ മേഖലയായ സിൻജിയാം​ഗിലെ തനതു വംശജരായ മുസ്ലിംകകളാണ് ഉയി​ഗൂർ ജനത. ഇവർ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വാർത്തകളും ചിത്രങ്ങളും ലോകമാധ്യമങ്ങൾ ഇടയ്ക്കിടെ പ്രസിദ്ധപ്പെടുത്താറുണ്ട്. പലസ്തീനിൽ വൻ ശക്തികളും ചൈനയിൽ കമ്യൂണിസ്റ്റ് ശക്തികളും ന്യൂനപക്ഷ മുസ്ലിംകളെ വേട്ടയാടുകയാണ്. കമ്യൂണിസത്തോട് ആഭിമുഖ്യമുള്ള മതാചാരങ്ങൾക്കു മാത്രമാണ് ചൈനയിൽ അനുമതി. എന്നാൽ സ്വന്തം വിശ്വാസങ്ങളോടും ആചാരങ്ങളോടും ആഭിമുഖ്യം പുലർത്തുന്ന ഉയി​ഗൂർ വിഭാ​ഗത്തെ പീഡിപ്പിച്ചു തടവിലിടുകയാണ് ചൈനിസ് ഭരണകൂടം. സിൻജിയാങ്ങിലെ ഉയി​ഗൂർ വിഭാ​ഗത്തിന് സ്വയംഭരണ മേഖല വേണമെന്ന ആവശ്യമാണ് അവിടെയും അടിച്ചമർത്തപ്പെടുന്നത്.

സോവ്യറ്റ് യൂണിയന്റെ തകർച്ച ലോകസമാധാനത്തിന്റെ നഷ്ടം

ചൈനയിലെ സിൻജിയാം​ഗിലും പലസ്തീനിലുമടക്കം ന്യൂനപക്ഷ മുസ്ലീം വിഭാ​ഗം വേട്ടയാടപ്പെടുകയാണ്. അവരുടെ ചെറുത്തു നില്പിനെ ഭീകരവാദമാക്കി മാറ്റി അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് പലസ്തീനിലടക്കം ഇന്നുണ്ടായ യുദ്ധത്തിനു കാരണം. ഒരു മിനിറ്റിൽ ഒരു ചോരക്കുഞ്ഞ് എന്ന കണക്കിൽ മരിച്ചു വീഴുന്ന ​ഗാസയിൽ നടക്കുന്ന കൊടുംയുദ്ധം അധിനിവേശത്തിന്റെയും ചെറുത്തുനില്പിന്റെയും ഫലമാണ്. ആശുപത്രികളെയും മനുഷ്യ സഞ്ചയത്തെയും മറയാക്കി നടത്തുന്ന ഈ ആക്രമണങ്ങൾ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതാണ്.
അടിച്ചമർത്തപ്പെടുന്ന പലസ്തീനികൾ അതിജീവിക്കാനുള്ള കടുത്ത സമ്മർദ തന്ത്രങ്ങൾ പുറത്തെടുക്കുന്നത് സ്വാഭാവികം. അതിനെ യുദ്ധവെറി കൊണ്ടു മാത്രം നേരിടാനാവില്ല. സമാധാന സംഭാഷണങ്ങളിലൂടെയും നയതന്ത്ര സമീപനങ്ങളിലൂടെയുമാണ് അതിനു പരിഹാരം കാണേണ്ടത്.
യുഎസ് എന്നും യുഎസ്എസ്ആർ എന്നും രണ്ട് വൻ ശക്തികളുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾ രണ്ടു ചേരികളായി നിലയുറപ്പിച്ചപ്പോഴാണ്, പണ്ഡിറ്റ് നെഹറുവിന്റെ നേതൃത്വത്തിൽ ഇരുചേരിയിലും പെടാതെ ലോകം മൂന്നാമതൊരു ചേരി ഉണ്ടാക്കിയത്. വൻ ശക്തികളുടെ വെല്ലുവിളികളെ ചെറുക്കാനുള്ള ചങ്കുറപ്പ് ചേരിചേരാ പ്രസ്ഥാനത്തിനുണ്ടായിരുന്നു. എന്നാൽ സോവ്യറ്റ് യൂണിയന്റെ തകർച്ചയോടെ ചേരികൾ ഇല്ലാതാവുകയും ചേരിചേരാ സംഘം അപ്രസക്തമാവുകയും ചെയ്തു. ലോകത്തിനു മേൽ അമേരിക്കൻ പൊലീസിംഗ് അടിച്ചേല്പിക്കുന്ന ഏകാധിപത്യ ശൈലി പ്രബലമായപ്പോൾ. ഇതിനു വിരുദ്ധമായ ശക്തമായൊരു ചേരിക്കു നേതൃത്വം നൽകാനുള്ള ഇന്ത്യയുടെ അവസരമാണ് അനവസരത്തിൽ കളഞ്ഞുകുളിച്ചത്.
ഇസ്രയേൽ ഇന്ത്യയുടെ സൗഹൃദ രാജ്യമാകുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ, സ്വതന്ത്ര സ്വയംഭരണാവകാശമുള്ള രാജ്യമെന്ന പലസ്തീൻ ജനതയുടെ അഭിലാഷത്തെ അട്ടിമറിച്ചുകൊണ്ട് ഇസ്രയേലിൽ സമാധാനദൗത്യം വിജയിക്കില്ല. യാസർ അരാഫത്തിന്റെ കാലം മുതൽ ഇന്ത്യ കൈക്കൊണ്ട നിലപാടുകൾ ഒറ്റയടിക്ക് ഇല്ലാതായാൽ പലസ്തീന്റെ മാത്രമല്ല, വിശാലമായ അറബ് രാജ്യങ്ങളുടെയെല്ലാം കണ്ണിൽ ഇന്ത്യ സംശയ നിഴലിലാവും. ആധുനിക സാമ്പത്തിക- നയതന്ത്ര- വാണിജ്യമേഖലകളെയെല്ലാം അത് പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവ് കൂടി നമ്മുടെ ഭരണകർത്താക്കൾക്കുണ്ടാവണം.
മേഖലയിലെ സമാധാന ദൗത്യത്തിന് ഇന്ത്യ മുന്നിട്ടിറങ്ങുമെന്ന പ്രതീക്ഷ പലസ്തീൻ ജനതയ്ക്കും ലോകത്തെ മുഴുവൻ സമാധാന വാദികൾക്കും ഇപ്പോഴുമുണ്ട്. അതിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചതു കൊണ്ടാണ് നരേന്ദ്ര മോദിയുടെ ഇപ്പോഴത്തെ നിലപാട് ഇന്ത്യക്കകത്തും പുറത്തും വിമർശിക്കപ്പെടുന്നത്. വ്യക്തത തീരെയില്ലാത്ത കമ്യൂണിസ്റ്റ് നിലപാടുകളും വല്ലാതെ വിമർശിക്കപ്പെടുമ്പോൾ, സംശയ ലവലേശമില്ലാത്ത പലസ്തീൻ അനുകൂല നിലപാട് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിൽ മത ന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുന്നു.

Advertisement
Next Article