Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കവും
പിണറായിയുടെ നവകേരള സദസും

11:31 AM Nov 20, 2023 IST | Veekshanam
Advertisement

പിൻപോയിന്റ് നവംബർ 20

Advertisement

ഡോ. ശൂരനാട് രാജശേഖരൻ

----------------------------------

ഞാനോർക്കുകയായിരുന്നു, 2015 ഏപ്രിൽ 20ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയ ജനസമ്പർക്ക പരിപാടി. ഒരു വർഷം കൊണ്ട് 14 ജില്ലകളിലായി ലക്ഷോപലക്ഷം പാവപ്പെട്ടവർക്ക് നൽകിയ ആനുകൂല്യങ്ങളോരോന്നും ഓരോ ദുരിത ജീവിതത്തിനുമുള്ള സാന്ത്വന സ്പർശമായിരുന്നു. ഉമ്മൻ ചാണ്ടി അന്നൊപ്പിയ കണ്ണീരിന്റെ പാരിതോഷികമാണ് മൺമറഞ്ഞ് മാസങ്ങൾ പിന്നിട്ട് ഇപ്പോഴും അദ്ദേഹത്തിന്റെ കല്ലറയിലേക്കുള്ള അശരണരുടെ തീർഥാടനപ്രവാഹം.

പത്തൊമ്പത് മണിക്കൂർ വരെ നീണ്ട് നിന്ന ജനസമ്പർക്ക പരിപാടിയിൽ ഒറ്റ നിൽപ്പിൽ പങ്കെടുത്തിട്ടുണ്ട് ഉമ്മൻചാണ്ടി. തന്നെ കാണാനെത്തിയ അവസാനത്തെ ആളെയും കണ്ടിട്ടേ ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടി പൂർത്തിയാക്കിയിരുന്നുള്ളൂ. ഒരു വില്ലേജ് ഓഫീസർ ചെയ്യാനുള്ളത് മുഖ്യമന്ത്രി വന്നു ചെയ്യുന്നു എന്ന് ആക്ഷേപിച്ചവരാണ് ഇപ്പോൾ നവകേരള സദസ് എന്ന പേരിൽ ജനങ്ങളെ വിഡ്ഢികളാക്കുന്നത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും നേരിട്ടെത്തിയ നവകേരള സദസിൽ ഒരു പരാതി പോലും അവരാരും സ്വീകരിച്ചില്ല. ഒരാളെപ്പോലും കേട്ടതുമില്ല. കാസർഗോഡ് മഞ്ചേശ്വരത്ത് നടത്തിയ ആദ്യത്തെ സദസിൽ ലഭിച്ചത് രണ്ടായിരം പരാതികൾ മാത്രം. ഏഴു കൗണ്ടറുകളിലിരുന്ന ഉദ്യോഗസ്ഥരാണ് ഈ പരാതികൾ വാങ്ങിയത്. ഉദ്യോഗസ്ഥരെ കണ്ട് നിവേദനം നൽകിയ ശേഷം വേറൊരിടത്തെത്തി മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടു ജനങ്ങൾ മടങ്ങി.

ലക്ഷക്കണക്കിന് ആളുകളെ ഇടനിലക്കാരില്ലാതെ നേരിട്ട് കണ്ട സവിശേഷമായ ഒരു ജനാധിപത്യ പരീക്ഷണമായി ജനസമ്പർക്ക പരിപാടിയെ വിലയിരുത്തി ഐക്യരാഷ്ട്രസഭ ഉമ്മൻ ചാണ്ടിയെ പൊതുസേവന അവാർഡ് നൽകി ആദരിച്ചു. അതേ സമയം, പിണറായി വിജയന്റെ നവകേരള സദസാകട്ടെ, സാക്ഷര കേരളത്തിന്റെ പരിഹാസം കേട്ട് മടങ്ങുന്നു.

അഞ്ച് മാസമായി സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് ഇടുക്കി അടിമാലി സ്വദേശികളായ മറിയക്കുട്ടി, അന്നം ഔസേപ്പ് എന്നിവർ ചട്ടിയുമായി നടത്തിയ സമരം കണ്ടാണ് പിണറായി വിജയൻ അദ്ദേഹത്തിന്റെ ജനകീയ സദസിന് തുടക്കം കുറിച്ചത്. മൺചട്ടിയും പ്ലക്കാർഡുകളുമായി അടിമാലി ടൗണിൽ ഇവർ നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലായി. പാർട്ടി പത്രം ദേശാഭിമാനിയും അതേറ്റുപിടിച്ചു. മറിയക്കുട്ടിക്ക് ഏക്കറു കണക്കിനു ഭൂമിയുണ്ടെന്നും ഒന്നിലധികം വീടുകളുണ്ടെന്നും മക്കൾ വിദേശത്താണെന്നുമൊക്കെ പറഞ്ഞാണ് ദേശാഭിമാനി പ്രധാന വാർത്ത കൊടുത്തത്. എന്നാൽ ഇതെല്ലാം തെളിയിക്കാൻ വെല്ലുവിളിച്ച് മറിയക്കുട്ടി മാനനഷ്ടക്കേസിനു മുതിർന്നപ്പോൾ വാർത്ത പിൻവലിച്ചു ദേശാഭിമാനി മറിയക്കുട്ടിയോടു മാപ്പിരന്നു. മറിയക്കുട്ടിയോടു പാർട്ടി പത്രം ചെയ്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഇടതു കൺവീനർ ഇ.പി. ജയരാജനു പോലും തുറന്നു സമ്മതിക്കേണ്ടി വന്നു. ഈ നാണക്കേടിന്റെ പെരുമ്പറ ഘോഷങ്ങളുടെ നടുവിലൂടെയാണിപ്പോൾ പിണറായി വിജയൻ കോടികൾ മുടക്കി നടത്തുന്ന നവകേരള സദസ്.

കോടികൾ മുടക്കുന്നതിലല്ല, അതിന്റെ പേരിൽ നടത്തുന്ന ഭീഷണിയും കൊടുംകൊള്ളയുമാണ് ഭയപ്പെടുത്തുന്നത്. നവ കേരള സദസിനു പണം കൊടുത്തില്ലെങ്കിൽ നല്ല പണി കൊടുക്കുമെന്നാണ് മലപ്പുറം ജില്ലയിലെ സഹകരണ സംഘങ്ങൾക്ക് മന്ത്രി വി. അബ്ദു റഹമാന്റെ ഭീഷണി. ഒരു ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപവരെയാണ് മന്ത്രി നൽകുന്ന ടാർഗറ്റ്. മറ്റ് ജില്ലകളിലും സമാനമായ രീതിയിലാണ് സഹകരണ സംഘങ്ങൾ പണം നൽകേണ്ടത്. സംസ്ഥാനത്ത് 16,329 സഹകരണ സംഘങ്ങളാണളുള്ളത്. ഇവിടങ്ങളിൽ നിന്ന് 500 കോടി രൂപയാണ് ലക്ഷ്യം. അതല്ല രസം. ഈ സ്ഥാപനങ്ങളുടെ പരമോന്നത സംരക്ഷകനും പരമാധികാരിയുമായ സഹകരണ രജിസ്ട്രാറാണ് സംഘങ്ങളിൽ നിന്ന് വൻതുക സംഭവന പിരിക്കാനുള്ള ഉത്തരവ് നൽകിയിരിക്കുന്നത്. ഈ നീക്കം രാജ്യത്തെ ഏറ്റവും മികച്ച സഹകരണ ശൃംഖലയെ മുച്ചൂടും തകർക്കും.

എന്തിനാണ് ഈ ആർഭാടം? 108 ലക്ഷം രൂപ മുടക്കി ആഡംബര ബസ് വാങ്ങിയാണ് മന്ത്രിസഭയുടെ ഉല്ലാസ യാത്ര. അതിൽ ആകെ 21 സീറ്റ് മാത്രമേയുള്ളൂ. മുഖ്യമന്ത്രിയെ കൂടാതെ 20 മന്ത്രിമാർ, ചീഫ് സെക്രട്ടറി, പഴ്സണൽ അസിസ്റ്റന്റുമാർ എന്നിവരും ഈ ബസിലുണ്ടാവുമെന്നു നേരത്തേ പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുന്നാൽ ചീഫ് സെക്രട്ടറി അടക്കം നിൽക്കണം. അതുകൊണ്ട്, മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളും ബസിനെ പിന്തു‌ടരുന്നുണ്ട്. ധൂർത്തിന് ഇതിനെക്കാൾ വലിയ വേറേ ദൃഷ്ടാന്തം വേണോ?
അതിനെടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കു വലിയ ഭീഷണിയുണ്ടെന്ന തരത്തിൽ വേറേയും വാർത്തകൾ പ്രചരിച്ചു. ഒരു കുട്ടിയുടെ പേരിലുയർന്ന ആക്ഷേപം അത്തരത്തിലൊന്നാണ്. അതിന്റെ മറവിൽ പതിവിൽ നിന്നും വ്യത്യസ്തമായ സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കു ചുറ്റും പരിസരത്തുമായി മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ മഫ്ത്തിയിലും യൂണിഫോമിലുമുണ്ടാകും. അവരൊരുക്കുന്ന പത്മവ്യൂഹം മറികടന്ന് ഏതെങ്കിലും മറിയക്കുട്ടിമാർക്കു മുഖ്യമന്ത്രിയെ കാണാനാവില്ല. അതേ സമയം, ലക്ഷക്കണക്കിനു മറിയക്കുട്ടിമാരായിരുന്നു ഉമ്മൻ ചാണ്ടിക്കു കാവലെന്നും മറക്കരുത്. അന്ന് 20 മണിക്കൂർ വരെ നീണ്ട പരിപാടിയിൽ ആർക്കും മുഖ്യമന്ത്രിയെ നേരിട്ടു കാണാമായിരുന്നു. അതിനു കഴിയാത്ത കിടപ്പ് രോഗികളെ ആംബുലൻസിൽ കയറിച്ചെന്നു വരെ അന്നത്തെ മുഖ്യമന്ത്രി കണ്ണീരൊപ്പി.
അടിമുടി ധൂർത്തും നിയമലംഘനങ്ങളുമാണ് നവകേരള സദസിൽ നടക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളുകളിലെയും സ്കൂൾ ബസുകൾ നവകേരള സദസിന് ആളെയിറക്കാൻ കൊടുക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ ഉത്തരവ് മുതൽ നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ്. സ്കൂൾ ബസുകൾ വിദ്യാർഥികൾക്കു വേണ്ടിയല്ലാതെ ഒരു കാരണവശാലും മറ്റൊരു സർവീസിനും അനുവദിക്കരുത് എന്ന ഉപാധിയോടെയാണ് അവയ്ക്കു മഞ്ഞ പെയിന്റ് അടിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്. അതിന്റെ തലയ്ക്കു മുകളിലൂടെയാണ് നവകേരള സദസിലേക്ക് സഖാക്കളെ കൊണ്ടു വരാൻ സെപ്ഷ്യൽ പെർമിറ്റ് നൽകി സ്കൂൾ ബസുകൾ വിട്ടു കൊടുക്കുന്നത്.
ഓരോ സംസ്ഥാനത്തും നിലനിൽക്കുന്ന മോട്ടോർ വാഹന നിയമങ്ങൾക്കു വിരുദ്ധമായി വാഹനങ്ങളുടെ രൂപഘടനയിൽ മാറ്റം വരുത്തുന്നതു കുറ്റകരമാണ്. ഇങ്ങനെ കുറ്റകരമായ മാറ്റം വരുത്തി എന്നു ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞ ദിവസം കൊച്ചി എളമക്കര ഗവണ്മെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് നാല് ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. പിഞ്ചു കുട്ടികളെ പെരുവഴിയിൽ നിർത്തി കണ്ണീർ കുടിപ്പിച്ച അതേ വകുപ്പു തന്നെയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ അടിമുടി രൂപമാറ്റം വരുത്തിയ ഒരു ആഡംബര വാഹനം നിരത്തിലിറക്കിയത്. ഒരേയൊരു വാഹനത്തിനു വേണ്ടി മാത്രം മോട്ടോർ വാഹന വകുപ്പുകൾ ഭേദഗതി വേറൊരു ചെയ്ത സംഭവം കേരളത്തിലെന്നല്ല ഇന്ത്യയിൽ ഒരു സംസ്ഥാനത്തുമുണ്ടാവില്ല.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പരിവാരവങ്ങളും നടത്തുന്ന നവകേരള സദസ് എന്ന ആഡംബരക്കൊള്ള തുടങ്ങുന്നതിനു തലേ ദിവസം ഇടതു മുന്നണി കൺവീനർ ഇ.പി ജയരാജന്റെ പ്രസ്താവന ശ്രദ്ധയിൽ പെട്ടു. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ: "തെരഞ്ഞെടുപ്പാണ് വരുന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പല അടവുകളും രാഷ്‌ട്രീയ കക്ഷികൾ കാണിക്കാറുണ്ട്. കേരളത്തിലെ പ്രതിപക്ഷവും അങ്ങനെയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി നയിക്കുന്ന നവകേരള സദസ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതു സർക്കാരിന്റെ പ്രതിച്ഛായ കൂട്ടുന്നതിനുള്ള പ്രചാരണമാണ്. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ഉപാധി".
ശരിയാണ്, ജനാധിപത്യ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനും പാർട്ടി പ്രവർത്തനം നടത്താനുമൊക്കെ എല്ലാവർക്കും അവകാശമുണ്ട്. പക്ഷെ, ഭരണമുണ്ടെന്നു കരുതി പൊതുഖജനാവിലെ പണമെടുത്താവരുത് ഇടതു മുന്നണിയും സിപിഎമ്മും രാഷ്‌ട്രീയം കളിക്കുന്നത്. ഇതിനു മുൻപ് ഭരിച്ച ഇടതു വലതു മുന്നണികളൊന്നും അങ്ങനെ ചെയ്തിട്ടില്ല. അവർക്കു ജനങ്ങളെ പേടിയായിരുന്നു, അവരോടു പ്രതിബദ്ധത ഉണ്ടായിരുന്നു. ആരെയും പേടിയില്ലാതെ, ആരോടും പ്രതിബദ്ധതയില്ലാതെ നടത്തുന്ന ഈ ആഡംബരക്കൊള്ളയ്ക്ക് ജനങ്ങളുടെ മുൻപിൽ കണക്കു പറയേണ്ടി വരുമെന്നു മാത്രം മറക്കാതിരിക്കുക, മുഖ്യമന്ത്രി പിണറായി വിജയനും ഇടതു മുന്നണി നേതൃത്വവും.

Advertisement
Next Article