Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പഞ്ചന്യായങ്ങൾ ഉറപ്പ് വരുത്താൻ
കോൺ​ഗ്രസ് പ്രകടന പത്രിക

12:46 PM Apr 08, 2024 IST | Rajasekharan C P
Advertisement

രാജ്യം ഇന്നു കാണുന്ന മുഴുവൻ നേട്ടങ്ങളും ഓരോ തെരഞ്ഞെടുപ്പു കാലത്ത് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച പ്രകടന പത്രികകളിലെ വാ​ഗ്ദാനങ്ങളാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം ആഘോഷിക്കുമ്പോൾ അതിൽ ആറു പതിറ്റാണ്ടും ഈ മഹാരാജ്യം ഭരിച്ചത് കോൺ​ഗ്രസായിരുന്നു. ഭരണഘടനയിൽ‌ അടിയുറച്ചതും മതേതര- ജാനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിച്ചുമായിരുന്നു കോൺ​ഗ്രസിന്റെ ഭരണം. എന്നാൽ ഭരണഘടനയും മതേതരത്വവും ജനാധിപത്യവുമെല്ലാം വലിയ വെല്ലുവിളി നേരിടുകയും ഇല്ലായ്മ ചെയ്യപ്പെടുമോ എന്ന് ആശങ്കപ്പെടുകയും ചെയ്യുന്ന സമയത്താണ് ജനങ്ങളുടെ മുന്നിലേക്ക് പുതിയ പ്രകടന പത്രികയുമായി പാർട്ടി കടന്നു വരുന്നത്.

Advertisement

സ്റ്റാട്യൂട്ടറി റേഷൻ സമ്പ്രദായം മുതൽ ഭക്ഷണം പൗരന്റെ അവകാശമാക്കിയതു വരെ കോൺ​ഗ്രസാണ്. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും മൗലികാവകാശമാണ് ഭക്ഷണമെന്നും അതു ലഭ്യമാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും നിയമം മൂലം നടപ്പാക്കിയതു കോൺ​ഗ്രസ് ആണ്, ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്. ഇന്നു രാജ്യത്ത് ഒരാളും പട്ടിണി കി‌ടക്കാത്തതിനു കാരണവും വേറൊന്നുമല്ല, വേറാരുമല്ല.
അന്നത്തെ യുപിഎ സർക്കാരിന്റെ കാലത്തെ മറ്റൊരു വാ​ഗ്ദാനമായിരുന്നു തൊഴിലുറപ്പ് പദ്ധതി. പ്രായമോ മറ്റ് പരിമിതികളോ നോക്കാതെ. താത്പര്യമുള്ള മുഴുവൻ ജനങ്ങൾക്കും വർഷത്തിൽ നൂറ് ദിവസം തൊഴിൽ ഉറപ്പു വരുത്തിയ മറ്റൊരു ഭരണകൂടം ലോകത്തൊരിടത്തുമില്ല.
രാജ്യത്തെ മുഴുവൻ കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം നിയമപരമായി നിർബന്ധമാക്കിയതും അതു സൗജന്യമാക്കിയതും കോൺ​ഗ്രസ് സർക്കാരുകളാണ്. രാജ്യത്തെ സാമ്പത്തിക നില ഭദ്രമാക്കാൻ ബാങ്കുകൾ ദേശസാൽക്കരിച്ചതും ആഭ്യന്തര ഉത്പാദനം കൂട്ടി സ്വയം പര്യാപ്തമാക്കിയതും മറ്റാരുമല്ല. ധവള വിപ്ലവവും ഹരിത വിപ്ലവവും കൊണ്ടു വന്ന് രാജ്യത്തെ കർഷകർക്കു കരുത്തു പകർന്നതും കോൺ​ഗ്രസ് സർക്കാരുകളാണ്. അന്നൊന്നും ഒരു കർഷകനും സർക്കാരിനെതിരേ തെരുവിലിറങ്ങിയില്ല. ഒരു കർഷകൻ പോലും അധികാര കേന്ദ്രത്തിന്റെ തോക്കിനോ ലാത്തിക്കോ ഇരയായിട്ടുമില്ല.
രാജ്യസുരക്ഷയിൽ ഒരിക്കൽ പോലും വെള്ളം ചേർത്തില്ല. നമ്മുടെ യുവാക്കളെ ചെറുപ്പത്തിലേ സേനയിലേക്കെടുത്ത് പരിശീലിപ്പിച്ചു സ്ഥിരം നിയമനം നൽകി പരിപാലിച്ചു. ജയ് ജവാനെന്നും ജയ് കിസാനെന്നും വിളിച്ച് രാജ്യത്തിന്റെ ശക്തമായ കരങ്ങളാണു രണ്ടുമെന്ന് ഉദ്ഘോഷിച്ചു. നരേന്ദ്ര മോദിയുടെ പത്തു വർഷത്തെ ഭരണം ഇതെല്ലാമാണ് അട്ടിമറിച്ചത്. അതുകൊണ്ടാണ് നരേന്ദ്ര മോദിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെടുന്നത്. കോൺ​ഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തെ അധികാരത്തിലെത്തിക്കണമെന്നു പാർട്ടി ആവശ്യപ്പെടുന്നത്. അതിനു വേണ്ടിത്തന്നെയാണ് കഴിഞ്ഞദിവസം പാർട്ടി പ്രകടന പത്രിക ഇറക്കിയത്. ഡോ. ശശി തരൂർ അടക്കമുള്ള വിദ​ഗ്ധർ വളരെ വിശദമായി ആലോചിച്ചും ചർച്ച ചെയ്തും ജനഹിതം പരിശോധിച്ചുമാണ് ഇതു തയാറാക്കിയിരിക്കുന്നത്. പരണപ്പുറത്തു വയ്ക്കാനല്ല, ഭരണം കിട്ടിയാൽ നടപ്പാക്കുന്ന പദ്ധതികളും പരിപാടികളും മാത്രമാണ് ഈ പ്രകടന പത്രികയുടെ ഉള്ളടക്കം.

Hubballi [Karnataka], May 06 (ANI): United Progressive Alliance (UPA) Chairperson Sonia Gandhi with Congress President Mallikarjun Kharge during a public meeting for the Karnataka Assembly elections, in Hubballi on Saturday. (ANI Photo)

പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി വേണു​ഗോപാൽ എന്നിവരുൾപ്പെടെയുള്ള നേതാക്കളാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത് . സമ​ഗ്ര വികസനം, സാമൂഹ്യ സുരക്ഷ, തൊഴിൽ, സ്ത്രീ ശാക്തീകരണം, ജാതി സെൻസസ് എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് പഞ്ച ന്യായ് പത്ര് എന്ന പേരിലുള്ള പ്രകടന പത്രിക.
ജാതി സെൻസസ് നടപ്പാക്കുമെന്നതാണ് പ്രധാന വാ​ഗ്ദാനങ്ങളിലൊന്ന്. ദളിത് ആദിവാസി, പിന്നാക്ക സമുദായങ്ങൾക്ക് അർഹതപ്പെട്ട സംവരണ മാനദണ്ഡങ്ങൾ അവർക്ക് ഉറപ്പാക്കുകയാണ് ജാതി സെൻസസ് കൊണ്ട് ഉദ്ദേശിക്കുന്നത്. എസ് സി, എസ്ടി, ഒബിസി സംവരണം ഉയർത്താൻ ഭരണഘടന ഭേദഗതി കൊണ്ടുവരുമെന്നാണു മറ്റൊരു വാ​ഗ്ദാനം.
തൊഴിൽ രം​ഗത്ത് കരാർ വ്യവസ്ഥ എടുത്ത് കളഞ്ഞ് മുഴുവൻ സർക്കാർ തസ്തികകളിലും സ്ഥിരം നിയമനം ഉറപ്പ് വരുത്തും. വാർധക്യ കാല, വികലാംഗ പെൻഷൻ തുക ഉയർത്തും. മുതിർന്ന പൗരന്മാർക്ക് മുൻകാല കോൺ​ഗ്രസ് സർക്കാരുകൾ ന‌ടപ്പാക്കിയ യാത്രാ ഇളവുകൾ പുനഃസ്ഥാപിക്കും. രാജസ്ഥാൻ മാതൃകയിൽ സാധാരണക്കാർക്ക് 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കൊണ്ടുവരുമെന്ന് ന്യായ് പത്ര പറയുന്നു.

പ്രതിരോധ രം​ഗത്തെ അസ്ഥിരമാക്കി നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ അഗ്നിപഥ് പരിപാടി നിർത്തലാക്കുമെന്നും സൈന്യത്തിൽ അംഗീകൃത ശക്തി കൈവരിക്കുന്നതിന് സാധാരണ റിക്രൂട്ട്‌മെൻ്റ് പുനരാരംഭിക്കാൻ സായുധ സേനയ്ക്ക് നിർദ്ദേശം നൽകുമെന്നും പ്രകടന പത്രികയിൽ കോൺ​ഗ്രസ് ചൂണ്ടിക്കാട്ടി. എല്ലാ പൗരന്മാരെയും പോലെ ന്യൂനപക്ഷങ്ങൾക്കും വസ്ത്രധാരണം, ഭക്ഷണം, ഭാഷ, വ്യക്തിനിയമം എന്നിവ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കോൺഗ്രസ് ഉറപ്പാക്കും. വ്യക്തിനിയമങ്ങളുടെ പരിഷ്കരണത്തെ പ്രോത്സാഹിപ്പിക്കും. ബന്ധപ്പെട്ട സമൂഹങ്ങളുടെ പങ്കാളിത്തത്തോടും സമ്മതത്തോടും കൂടിയാകണം ഇത്തരം പരിഷ്‌കാരങ്ങളെന്നും കോൺ​ഗ്രസ് പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കും. മികച്ച പരിശോധനാ സൗകര്യവും പ്രകടന പത്രിക ഉറപ്പുനൽകുന്നു. പാവപ്പെട്ടവർക്കായി മഹാലക്ഷ്മി പദ്ധതിയാണ് മറ്റൊരു പ്രധാന വാഗ്ദാനം. കുടുംബത്തിലെ മുതിർന്ന വനിതാ അംഗത്തിന്റെ അക്കൗണ്ടിൽ വർഷം ഒരു ലക്ഷം രൂപ എത്തിക്കുന്ന പദ്ധതിയാണിത്. 2025 മുതൽ കേന്ദ്ര സർക്കാരിലെ പകുതി തസ്തികകൾ വനിതകൾക്കായി സംവരണം ചെയ്യും. രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കാൻ ഏതെങ്കിലും പാർട്ടിയിലെ തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കൾ കൂറുമാറിയാൽ അവരെ ഉടനടി അയോഗ്യരാക്കുന്ന നിയമം കൊണ്ടുവരും,
നരേന്ദ്ര മോദി നടപ്പാക്കിയ മാധ്യമ നിയന്ത്രണവും പെയ്ഡ് ന്യൂസ് സമ്പ്രദായവും നിർത്തലാക്കുന്നതാണ് മറ്റൊരു വാ​ഗ്ദാനം. പത്രപ്രവർത്തന - എഡിറ്റോറിയൽ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനും സർക്കാർ ഇടപെടലിൽ നിന്ന് സംരക്ഷിക്കാനും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ആക്ട് 1978 ഭേദഗതി ചെയ്യും. ജനാധിപത്യത്തെ സംരക്ഷിക്കുമെന്നും പൗരന്മാർക്ക് ഭയത്തിൽ നിന്നും സ്വാതന്ത്ര്യം നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

സുപ്രീം കോടതിയുമായും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായും കൂടിയാലോചിച്ച ശേഷം ദേശീയ ജുഡീഷ്യൽ കമ്മീഷൻ (എൻജെസി) രൂപീകരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. എൻജെസിയുടെ ഘടന സുപ്രീം കോടതിയുമായി ആലോചിച്ച് തീരുമാനിക്കും. ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരുടെ തെരഞ്ഞെടുപ്പും നിയമനവും എൻജെസിക്കായിരിക്കും. മൂന്ന് വർഷത്തിനകം ഹൈക്കോടതികളിലെയും സുപ്രീം കോടതികളിലെയും ഒഴിവുകൾ നികത്തുമെന്നും കോൺ​ഗ്രസ് വാ​ഗ്ദാനം ചെയ്യുന്നു.
സർക്കാർ പരീക്ഷകൾക്കും സർക്കാർ തസ്തികകൾക്കുമുള്ള അപേക്ഷാ ഫീസ് നിർത്തലാക്കും. ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സാമ്പത്തിക പുരോ​ഗതി ഉണ്ടാക്കുന്നതിനും കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അതിനാൽ അടുത്ത 10 വർഷത്തിനുള്ളിൽ ജിഡിപി ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നതായും കോൺ​ഗ്രസ് വിഭാവന ചെയ്യുന്നത് അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകിയാണ്. നിലവിലെ ജി.എസ്.ടി നിയമങ്ങൾക്ക് പകരം ജി.എസ്.ടി 2.0 കൊണ്ടുവരും. ദരിദ്രർക്ക് ഭാരമാകാത്ത ഏകവും മിതമായ നിരക്കായിരിക്കും പുതിയ ജിഎസ്ടി വ്യവസ്ഥയിൽ ഉൾപ്പെടുത്തുക.

രാജ്യത്തിന്റെ അതിർത്തി സംരക്ഷിച്ചുള്ള അയൽ ബന്ധം ശക്തമാക്കുന്നതാണ് കോൺ​ഗ്രസ് ഉയർത്തിക്കാ‌ട്ടുന്ന വിദേശ നയം. മാലിദ്വീപുമായുള്ള ബന്ധം മെച്ചപ്പെടുത്തും. ചൈനയുമായുള്ള അതിർത്തിയിലെ പഴയ സ്ഥിതി പുനഃസ്ഥാപിക്കുമെന്നും മുൻകാലങ്ങളിൽ ഇരു സൈന്യങ്ങളും പട്രോളിംഗ് നടത്തിയിരുന്ന പ്രദേശങ്ങളിൽ വീണ്ടും ഇന്ത്യൻ സൈനികരെ സുസ്ഥിരമാക്കുമെന്നും കോൺഗ്രസ് ഉറപ്പ് നൽകുന്നു.
പഞ്ച് ന്യായ് എന്ന അഞ്ച് അടിസ്ഥാന തത്വങ്ങളെ മുൻനിർത്തിയാണ് 2024 പൊതു തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക കോൺ​ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. കസ്റ്റഡി മരണങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും അനുവദിക്കില്ല. പോലീസിൻെറ ഏറ്റുമുട്ടൽ കൊലപാതകങ്ങളും ബുൾഡോസർ കൊണ്ടുള്ള ഇടിച്ചുനിരത്തലുമെല്ലാം അവസാനിപ്പിക്കുമെന്ന് കോൺഗ്രസ് പറയുന്നു. “നീതി പുലരുക എന്നതാണ് ഞങ്ങളുടെ പ്രധാനലക്ഷ്യം. കഴിഞ്ഞ 10 വർഷത്തിനിടയിൽ എല്ലാ മേഖലയിലും അനീതിയാണ് നടക്കുന്നത്. ബിജെപി അധികാരത്തിൽ വന്നാൽ രാജ്യത്ത് എന്തെല്ലാമാണ് നടക്കുകയെന്ന് ഞങ്ങൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. 2024ൽ ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ജനം അണിനിരക്കണം” പ്രകടന പത്രിക തയാറാക്കാൻ നേതൃത്വം നൽകിയ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു.

Advertisement
Next Article