Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ദാരിദ്ര്യം പുകയുന്ന അടുക്കളകൾ; സർക്കാർ വക സർവ്വത്ര ധൂർത്ത്

06:37 AM Nov 16, 2023 IST | Veekshanam
Advertisement

മഹിളാ കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് ഫേബ സുദർശനൻ എഴുതുന്നു

Advertisement

കേരളത്തിൽ ഓരോ ദിവസവും ജനജീവിതം കൂടുതൽ ദുസ്സഹമായി കൊണ്ടിരിക്കുകയാണ്.വിലക്കയറ്റവും നികുതി ഭാരവും കടബാധ്യതയും കൊണ്ട് സാധാരണക്കാരുടെ ജീവിതം വലിയ പ്രതിസന്ധിയിലാണ്. പാവപ്പെട്ടവര്‍ക്ക് ഒരിഞ്ച് പോലും മുന്നോട്ടുപോകാന്‍ സാധിക്കാത്തത്ര കടുത്ത സാമ്പത്തിക ഭാരമാണ് തലയിലേറ്റേണ്ടിവരുന്നത്. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശികയാണ് ബാക്കികിടക്കുന്നത്. ഇതുമൂലം എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സ്തംഭനാവസ്ഥയിലാണ്. പൊതു വിപണിയാകട്ടെ തകർന്ന് തരിപ്പണമായ സ്ഥിതിയിലാണ്. മുൻപൊക്കെ കടുത്ത വിലക്കയറ്റം ഉണ്ടാകുമ്പോൾ പോലും പൊതു വിപണി സജീവമാവുകയും വിലക്കയറ്റത്തെ പിടിച്ചുനിർത്തുവാൻ കഴിയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ന് നാട്ടിൽ വിലക്കയറ്റം രൂക്ഷമാകുമ്പോൾ പൊതുവിപണി ഒന്നും ചെയ്യാനാകാത്ത നിസ്സഹാവസ്ഥയിലാണ്. നാലുമാസമായി പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം ഇതാദ്യമാണ്. വയോധികരും വികലാംഗരും അടക്കം അവശതയനുഭവിക്കുന്നവര്‍ക്ക് അത്യാവശ്യം മരുന്ന് വാങ്ങാന്‍ ഉപകരിച്ചിരുന്ന തുകയാണ് ഇങ്ങനെ മുടങ്ങിക്കിടക്കുന്നത്. സിവില്‍ സപ്ലൈസ് വില്‍പ്പനശാലകളില്‍ പല അവശ്യസാധനങ്ങള്‍ക്കും കടുത്ത ക്ഷാമമാണ്. കുടിശിക നല്‍കാത്തതിനാല്‍ സപ്ലൈകോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല. ഇതോടെ എല്ലാ അവശ്യസാധനങ്ങളും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുവാങ്ങാന്‍ സാധാരണക്കാര്‍ നിര്‍ബന്ധിതമാവുകയാണ്. തീവില കൊടുത്ത് സാധനങ്ങള്‍ വാങ്ങേണ്ടിവരുന്നത് നിര്‍ധന കുടുംബങ്ങളെ സംബന്ധിച്ച് താങ്ങാനാകാത്തതാണ്.

റേഷന്‍ കടകളില്‍ നിന്നുപോലും പലപ്പോഴും അവശ്യസാധനങ്ങള്‍ ലഭിക്കുന്നില്ല. നിത്യചിലവിന് പോലും വകയില്ലാത്ത വിധം ജനങ്ങളെല്ലാം കഷ്ടപ്പെടുകയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് സപ്ലൈകോയിലൂടെ കുറഞ്ഞ നിരക്കില്‍ ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ ലഭ്യമാക്കുകയെന്നതാണ്. എന്നാല്‍ അതിനുള്ള നടപടികളൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. സാധാരണക്കാര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ നിര്‍വാഹമില്ലാതെ തലയില്‍ കൈ വെക്കുന്നു.യുഡിഎഫ് സർക്കാരിന്റെ കാലത്ത് മൂന്നു മാസം വരെ സർക്കാർ ആശുപത്രികളിൽനിന്ന് മരുന്ന് സൗജന്യമായി നൽകിയിരുന്നു. ഇപ്പോൾ പത്തു ദിവസത്തേക്കാണ് ഡോക്ടർമാർ കുറിപ്പു നൽകുന്നത്. എന്നാൽ രോഗികൾക്ക് രണ്ടോ മൂന്നോ ദിവസത്തെ മരുന്നേ ലഭിക്കുന്നുള്ളു. സർക്കാർ സംഭരിച്ച നെല്ലിന്റെ 1.5 ലക്ഷം രൂപ നൽകാത്തതിനെ തുടർന്ന് അമ്പലപ്പുഴയിൽ രാജപ്പൻ എന്ന കർഷകൻ ആത്യമഹത്യ ചെയ്തത് സമീപകാലത്താണ്. ഏഴുവർഷത്തെ പിണറായി ഭരണം മുടിപ്പിക്കാത്ത ഒരു മേഖലയും സംസ്ഥാനത്തില്ല. കേരളത്തിന്റെ കരുത്തുറ്റ സഹകരണമേഖലയെ കാട്ടാന കയറിയ കരിമ്പിൻ തോട്ടംപോലും സിപിഎമ്മുകാർ ചവിട്ടിയരച്ചു.

ലക്ഷക്കണക്കിന് നിക്ഷേപകർ പെരുവഴിയിലായപ്പോൾ സിപിഎം നേതാക്കൾ ചോരകുടിക്കുന്ന അട്ടകളെപ്പോലെ തടിച്ചു വീർത്തു. പുതുപ്പള്ളിയിൽ ജനങ്ങൾ തിരിച്ചടി നൽകിയിട്ടും പിണറായി സർക്കാർ തെറ്റിൽനിന്ന് തെറ്റിലേക്ക് കൂപ്പുകുത്തുകയാണ്. ഇതിനൊപ്പം തന്നെ ധൂർത്തും ഈ ഭരണകാലത്ത് കൂടി വരികയാണ്. സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന കേരളീയം പരിപാടി ധൂർത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. എല്ലാവിധ പെൻഷനുകളും മുടങ്ങി സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്ത സാഹചര്യത്തിലാണ് ഈ ധൂർത്ത്. പൊലീസ് ജീപ്പുകൾക്ക് എണ്ണ അടിക്കാൻ പോലും പൈസ ഇല്ല. കെ എസ് ആർ ടി സി ജീവനക്കാർ ആത്മഹത്യയുടെ വക്കിലാണ്. പൊലീസ് ജീപ്പുകൾക്ക് എണ്ണ അടിക്കാൻ പോലും പൈസ ഇല്ല. കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിൽ ആണോ എന്ന് രൂക്ഷവിമർശനം കോടതി തന്നെ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇത്തരത്തിൽ ക്ഷേമ പരിപാടികളും ശമ്പളവും പെൻഷനുകളും എല്ലാം മുടങ്ങിയിരിക്കുന്ന സാഹചര്യത്തിലും വൻ തുക ചെലവഴിച്ച് വലിയ ആർഭാടത്തോടെ നടത്തുന്ന കേരളീയം പരിപാടി സർക്കാരിൻെറ കേവലം മുഖം മിനുക്കാനുള്ള പി ആർ വർക്ക് മാത്രമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് എന്നും സ്വയം സമ്മതിക്കുകയും അതി ധാരാളിത്തത്തോടെ ഭീമമായ തുക ഇത്തരം പരിപാടികൾക്ക് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്.

ഇപ്പോഴിതാ വെള്ളക്കരവും വൈദ്യുതി ചാർജുമൊക്കെ വർദ്ധിപ്പിക്കുന്നതിലൂടെ ജനങ്ങളെ വീണ്ടും സർക്കാർ വെല്ലുവിളിക്കുകയാണ്. കോവിഡിന്റെ പ്രതിസന്ധിയില്‍ നിന്നും സാവകാശം കരകയറി പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന പൊതുജനത്തിനു മേല്‍ കൂടുതല്‍ അധികാരപ്രയോഗം നടത്തി പണം തട്ടിപ്പറിക്കാനാണ് വൈദ്യുതി നിരക്ക് വര്‍ദ്ധനവിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു തരത്തിലുള്ള ക്ഷേമ പദ്ധതികളും ജനങ്ങള്‍ക്കു വേണ്ടി ചെയ്യാത്ത പിണറായി സര്‍ക്കാര്‍ വന്‍കിട മുതലാളിമാര്‍ക്കു മുന്നില്‍ ഓഛാനിച്ചു നില്‍ക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഇനത്തില്‍ കെഎസ്ഇബിക്ക് കിട്ടാനുള്ള സഹസ്രകോടികള്‍ പിരിച്ചെടുക്കാന്‍ തയ്യാറാകാതെ സാധാരണക്കാരെ കൊള്ളയടിക്കുന്നത് നീതീകരിക്കാനാവില്ല.ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് ഉള്‍പ്പെടെ വര്‍ധിപ്പിച്ചാണ് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നത്. ഓരോ രണ്ടു മാസത്തിലും വൈദ്യുതിബില്ല് കിട്ടുമ്പോഴാണ് പലതരത്തിലുള്ള ചാര്‍ജ് അടിച്ചേല്‍പ്പിക്കുന്നത് വ്യക്തമാകുന്നത്. അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാര്‍ കാട്ടിയ കെടുകാര്യസ്ഥതയുടെ ഭാരം ജനങ്ങളുടെ തലയിലേക്ക് കെട്ടിവയ്ക്കുന്നത് അവരുടെ ക്ഷമ പരീക്ഷിക്കല്‍ കൂടിയാണെന്ന് ഭരണകര്‍ത്താക്കള്‍ ഓര്‍ക്കണം. കോടികള്‍ ചെലവഴിച്ച് കേരളീയം ഉള്‍പ്പെടെ ധൂര്‍ത്ത് നടത്തുന്നതിനിടയിലാണ് സര്‍ക്കാര്‍ പാവങ്ങളെ ചൂഷണം ചെയ്യുന്നത്.

Tags :
kerala
Advertisement
Next Article