Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്രിയ വർഗീസ് കേസ് ഇന്ന് സുപ്രീംകോടതിയിൽ; രജിസ്ട്രാർ നൽകിയ സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി

11:31 AM Jan 08, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയത് സംബന്ധിച്ചുള്ള കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അതേസമയം, നിയമനം യുജിസി ചട്ടപ്രകാരമാണെന്നും ഗസ്റ്റ്‌ അടിസ്ഥാനത്തിലുള്ള നിയമനവും സ്റ്റുഡന്റ് സർവീസ് ഡയറക്ടറായുള്ള നിയമനവും ചട്ടപ്രകാരമാണെന്നുമുള്ള രജിസ്ട്രാർ നൽകിയ സത്യവാങ്മൂലം അടിസ്ഥാനരഹിതവും തെറ്റിധരിപ്പിക്കുന്നതുമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിയ്ക്കെതിരെ യുജിസിയും രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയയും സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് സർവകലാശാല രജിസ്ട്രാർ നിലപാട് അറിയിച്ചത്. യുജിസിയുടെ 2018 റെഗുലേഷൻ പ്രകാരമായിരിക്കും അസോസിയേറ്റ് പ്രൊഫസർ നിയമനമെന്നും യുജിസി അംഗീകരിച്ച പ്രകാരമുള്ള അധ്യാപന സർവീസ് മാത്രമേ കണക്കിലെടുക്കുകയുവെന്നും സർവ്വകലാശാലയുടെ നിയമന വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കെ, ഈ റെഗുലേഷൻ അപേക്ഷകയ്ക്ക് ബാധകമല്ലെന്നും യുജിസിയുടെ മാറുന്ന ചട്ടങ്ങൾക്ക് മുൻകാല പ്രാബല്യം പാടില്ലെന്നുമാണ് സർവ്വകലാശാലയുടെ പുതിയ വാദം. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നിയമനം റദ്ദാക്കിയെങ്കിലും ഡിവിഷൻ ബെഞ്ച് നിയമനം ശരിവയ്ക്കുകയായിരുന്നു. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് യുജിസിയും രണ്ടാം റാങ്കുകാരനും സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.
യുജിസി മാനദണ്ഡപ്രകാരമുള്ള നിയമന പ്രക്രിയയിലൂടെ ജോലിയിൽ പ്രവേശിക്കുകയും യുജിസി അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഉള്ളവർക്ക് നിഷ്കർഷിച്ചിരിക്കുന്ന മൊത്തം ശമ്പളം കൈപ്പറ്റുകയും ചെയ്താൽ മാത്രമേ കരാറോ ഗസ്റ്റോ ആയിട്ടുള്ള നിയമനം നേരിട്ടുള്ള നിയമനത്തിന് അനുഭവപരിചയമായി കണക്കാക്കുവാൻ പാടുള്ളൂവെന്ന് യുജിസി റെഗുലേഷനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നത് സൗകര്യപൂർവ്വം വിസ്മരിച്ചാണ് സർവകലാശാല ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്ത കാലയളവ് പ്രിയ വർഗീസിന് സർവീസ് ആയി കണക്കാക്കിയത്. ഇത് സത്യവാങ്മൂലത്തിൽ വ്യക്തമാണ്. ഇതിന് പുറമേ, മുഴുവൻ സമയ പിഎച്ച്ഡി കാലയളവും സർവീസ് ആയി പരിഗണിച്ചത് യുജിസി റെഗുലേഷന് ഘടകവിരുദ്ധമാണെന്ന് സുപ്രീംകോടതിയിൽ ഹർജിക്കാർ ചൂണ്ടിക്കാണിക്കും.

Advertisement

Advertisement
Next Article