റോഡ് അടച്ചുകെട്ടി സിപിഎം ഏരിയ സമ്മേളനം; വിമർശനം തുടർന്ന് ഹൈക്കോടതി
കൊച്ചി: തലസ്ഥാനത്ത് റോഡ് അടച്ചുകെട്ടി സിപിഎം സമ്മേളനം നടത്തിയതില്‍ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി.
സെക്രട്ടേറിയറ്റിന് മുന്നില്‍ നടപ്പാത തടഞ്ഞ് സമരം ചെയ്‌തതിലും വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടി രാഷ്‌ട്രീയ പാർട്ടി സമ്മേളനം നടത്തിയതിലും കോടതിയലക്ഷ്യ കേസ് എടുക്കുന്നത് പരിഗണിക്കുകയാണെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്‌ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കോടതിയലക്ഷ്യ ഹർജി ബുധനാഴ്‌ച ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും.സിപിഎമ്മിന്റെ പാളയം ഏരിയ സമ്മേളനം വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടി നടത്തിയതിലുള്ള രൂക്ഷ വിമർശനം കോടതി ഇന്നും തുടർന്നു. റോഡില്‍ എങ്ങനെയാണ് സ്റ്റേജ് നിർമിച്ചതെന്ന് കോടതി ചോദിച്ചു. ഇതിന് വേണ്ടി റോഡ് കുത്തിപ്പൊളിച്ചെങ്കില്‍ കേസ് ഇനിയും ഗുരുതരമാകും. റോഡ് അടച്ചുകെട്ടുന്നതും നടപ്പാത തടസപ്പെടുത്തുന്നതുമൊക്കെ സംബന്ധിച്ച് 2021ലെ ഉത്തരവുണ്ട്. ഇത് ലംഘിച്ചിരിക്കുകയാണ്. ഇതിന് പരിപാടിയില്‍ പങ്കെടുത്തവരും അതിന്റെ സംഘാടകരും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
കേരളത്തില്‍ വർദ്ധിച്ചുവരുന്ന റോഡപകടങ്ങളില്‍ കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തു.സംസ്ഥാനത്ത് അലക്ഷ്യമായ വാഹനമോടിക്കല്‍ വർദ്ധിച്ചുവരികയാണെന്നും ഇത് ഉത്‌കണ്‌ഠയുണ്ടാക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു.