ചെന്നൈയിൽ പിടികൂടിയ 4 കോടി രൂപ ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്‍റേതെന്ന് പൊലീസ്
ചെന്നൈ: ചെന്നൈയിൽ ട്രെയിനിൽ കടത്തുന്നതിനിടയിൽ പിടികൂടിയ 4 കോടി രൂപ ബിജെപി സ്ഥാനാർഥിയും തിരുനെൽവേലി എംഎൽഎയുമായ നൈനാർ നാഗേന്ദ്രന്‍റേത് തന്നെയെന്ന് പൊലീസ്. തിരുനെല്‍വേലിയിലെ വോട്ടർമാർക്കിടയില്‍ വിതരണം ചെയ്യാനാണ് ഈ പണം കൊണ്ടുവന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു. മോദിയുടെ തിരുനെല്‍വേലി റാലി നടക്കുന്നതിനു തൊട്ടു മുൻപാണ് പൊലീസ് എഫ്‌ഐആർ പകർപ്പ് പുറത്തുവിട്ടത്. വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നാം ദിവസമായ ഏപ്രില്‍ 22ന് ഹാജരാകാൻ നൈനാറിന് പൊലീസ് സമൻസ് അയച്ചിട്ടുണ്ട്.
പിടിച്ചെടുത്ത പണവുമായി തനിക്ക് ബന്ധമില്ലെന്ന നൈനാർ നാഗേന്ദ്രന്റെ അവകാശവാദം പൊലീസ് വിശ്വസിച്ചിട്ടില്ല. കാരണം പ്രതികള്‍ ട്രെയിൻ യാത്രയ്ക്കുള്ള എമർജൻസി ക്വാട്ടയ്ക്കായി അപേക്ഷ നല്‍കിയത് നൈനാറുടെ ലെറ്റർപാഡിലാണ്. സ്റ്റേഷനിലേക്ക് പോകും മുൻപ് മൂവരും നൈനാറുടെ ഹോട്ടലില്‍ തങ്ങി. നൈനാറുടെ തിരിച്ചറിയല്‍ കാർഡിന്റെ പകർപ്പ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത് സംശയകരമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സതീഷിന്റെ ഫോണില്‍ നിന്ന് നിർണായക വിവരങ്ങള്‍ കിട്ടിയെന്നും പൊലീസ് പറഞ്ഞു.