For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആർഎസ്എസ് ഏജൻ്റുമാരായ പിണറായി വിജയനും ഇപി ജയരാജനും സിന്ദാബാദ് വിളിക്കുന്ന ഏറാൻമൂളികളുടെ സംഘമായി എൽഡിഎഫ്; വിഡി സതീശൻ

04:50 PM May 03, 2024 IST | Online Desk
ആർഎസ്എസ് ഏജൻ്റുമാരായ പിണറായി വിജയനും ഇപി ജയരാജനും സിന്ദാബാദ് വിളിക്കുന്ന ഏറാൻമൂളികളുടെ സംഘമായി എൽഡിഎഫ്  വിഡി സതീശൻ
Advertisement

തിരുവനന്തപുരം: ഇ.പി. ജയരാജനെ കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം എൽഡിഎഫിലെ ഒരു ഘടകകക്ഷികൾക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി വിജയന് മുന്നിൽ ഘടകകക്ഷികൾ മുട്ടിലിഴയുകയാണ്. ആർഎസ്എസ് ഏജൻ്റുമാരായി കേരളത്തിൽ പ്രവർത്തിക്കുന്ന പിണറായി വിജയനും ഇ.പി. ജയരാജനും സിന്ദാബാദ് വിളിക്കുന്ന ഏറാൻമൂളികളുടെ സംഘമായി എൽഡിഎഫ് അധഃപതിച്ചു. സിപിഎമ്മിലെ ജീർണത ഘടകകക്ഷികളെയും ബാധിച്ചിരിക്കുകയാണെന്നും മോദി പിണറായി മുന്നണിയിൽ നിന്നും പുറത്തുവരാൻ ആത്മാഭിമാനമുള്ള പാർട്ടികൾ തയാറാകണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Advertisement

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാക്കുകൾ പൂർണ്ണരൂപം

ഇ.പി ജയരാജനും ബി.ജെ.പിയും തമ്മിലുള്ള ബന്ധം തെളിവുകൾ സഹിതം പുറത്തു വന്നിട്ടും അദ്ദേഹത്തെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം മുന്നണിയിലെ ഒരു ഘടകകക്ഷികൾക്കുമില്ലെന്നത് അദ്ഭുതകരമാണ്. സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കൾ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ച‌യാണ്.

കോൺഗ്രസ് പിന്തുണയിൽ മറ്റു സംസ്ഥാനങ്ങളിൽ മത്സരിക്കുമ്പോഴും രാഹുൽ ഗാന്ധിയെ പോലും വിമർശിക്കാൻ മടി കാട്ടാത്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള ഒരു നേതാക്കൾക്കും കൺവീനറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാൻ ധൈര്യമില്ല. പിണറായി വിജയന് മുന്നിൽ ഇവരൊക്കെ മുട്ടിലിഴയുകയാണ്. അടിമകളെ പോലെ പിണറായിവിജയനും സി.പി.എമ്മിനും മുന്നിൽ തലകുനിച്ചു നിൽക്കുകയാണ് ഘടകകക്ഷികൾ.

പിണറായി വിജയനും സി.പി.എമ്മും എന്തു പറയുന്നുവോ അത് കേട്ട് പഞ്ചപുച്ഛമടക്കി നിൽക്കുകയെന്നതാണ് എൽ.ഡി.എഫ് ഘടകകക്ഷികളുടെ വിധി. അഭിപ്രായ സ്വാതന്ത്ര്യമോ ജനാധിപത്യ സംവിധാനമോ എൽ.ഡി.എഫിൽ ഇല്ലെന്ന് ഇതോടെ വ്യക്തമായി. കർണാടകത്തിൽ ലൈംഗിക ആരോപണത്തിൽപ്പെട്ട് വഷളായ ജെ.ഡി.എസിനെ കേരളത്തിൽ ചുമക്കേണ്ട ഗതികേടിലാണ് എൽ.ഡി.എഫ്. എൻ.ഡി.എ ഘടകകക്ഷിയായ അതേ ജെ.ഡി.എസിനെയും ഒക്കത്തിരുത്തിയാണ് പിണറായി വിജയൻ മോദി വിരുദ്ധത പ്രസംഗിക്കുന്നതെന്ന് യു.ഡി.എഫ് ആരോപണം ഉന്നയിച്ചപ്പോൾ മറുപടി നൽകാതെ മഹാമൗനത്തിൻ്റെ മാളത്തിൽ ഒളിച്ചയാളാണ് മുഖ്യമന്ത്രി. മോദി പ്രശംസിച്ച എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിനെതള്ളിപ്പറയാൻ എൽ.ഡി.എഫ് നേതൃത്വവും ഇതുവരെ തയാറാകാത്തത് എന്തുകൊണ്ടാണ്?

ആർ.എസ്.എസ് ഏജൻ്റുമാരായി കേരളത്തിൽ പ്രവർത്തിക്കുന്ന പിണറായി വിജയനും ഇ.പി ജയരാജനും സിന്ദാബാദ് വിളിക്കുന്ന ഏറാൻമൂളികളുടെ സംഘമായി എൽ.ഡി.എഫ് അധഃപതിച്ചു. സി.പി.എമ്മിന്റെ ജീർണത ഘടകകക്ഷികളിലേക്കും വ്യാപിച്ചു. ഏതെങ്കിലും ഘടകകക്ഷികൾക്ക് അൽപമെങ്കിലും ആത്മാഭിമാനം ശേഷിക്കുന്നുണ്ടെങ്കിൽ അവർ ചോദ്യങ്ങൾ ഉയർത്തണം. ഇടതുപക്ഷമെന്ന പേരിലുള്ള മോദി- പിണറായി മുന്നണിയിൽ ആത്മാഭിമാനം പണയം വച്ച് തുടരുന്നത് ശരിയുടെ രാഷ്ട്രീയമല്ല.

Tags :
Author Image

Online Desk

View all posts

Advertisement

.