റഷ്യൽ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി ജയിലിൽ മരിച്ചു
മോസ്ക്കോ: റഷ്യൽ പ്രതിപക്ഷ നേതാവും പുടിന്‍റെ വിമർശകനുമായ അലക്സി നവാൽനി ജയിലിൽ വച്ച് മരിച്ചു. യെമലോ-നെനെറ്റ്‌സ് മേഖലയിലെ ജയിൽ സേനയാണ് നവാൽനി മരിച്ചെന്ന് പ്രഖ്യാപിച്ചത്. ജയിലിനകത്തുവച്ച് ബോധംകെട്ട് വീണ നവാൽനി പിന്നാലെ മരിക്കുകയായിരുന്നു എന്നാണ് ജയിൽ അധികൃതർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന്‍റെ കടുത്ത വിമർശകനായ നവാൽനി പല തവണ വധശ്രമത്തെ അതിജീവിച്ചിട്ടുള്ളയാളാണ്. ഏറ്റവും ഒടുവിൽ 2020 ൽ വധശ്രമത്തെ അതിജീവിച്ചിരുന്നു.
റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് നവാൽനി മരിച്ചെന്ന വാർത്ത പുറത്തുവരുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ പുടിന്‍റെ പ്രധാന എതിരാളികളിൽ ഒരാളായാണ് നവാൽനിയെ കണക്കാക്കിയിരുന്നത്. അതുകൊണ്ടുതന്നെ നവാൽനിയുടെ മരണവുമായി ബന്ധപ്പെട്ട് പുടിനെതിരെയും വിമർശനം ശക്തമായിട്ടുണ്ട്. 47 കാരനായ നവാല്‍നിയെ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് നേരത്തെ ജയിലിലടച്ചത്. 30 വര്‍ഷം തടവുശിക്ഷയാണ് നവാൽനിക്ക് വിധിച്ചിരുന്നത്.