'സമാധി' ഇരുത്തി; വയോധികന്റെ മരണത്തില്‍ ദുരൂഹത
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആറാലുമൂട്ടില്‍ വയോധികന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും. ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി (81) സമാധിയായി എന്നാണ് അദ്ദേഹത്തിന്റെ മക്കള്‍ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റുമോര്‍ട്ടം നടത്തണം എന്നും ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഗോപന്‍ സ്വാമിയെ അദ്ദേഹത്തിന്റെ ഇഷ്‌ടപ്രകാരം 'സമാധി' ഇരുത്തി എന്നാണ് മക്കളുടെ പ്രതികരണം. എന്നാല്‍, മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും.
ഒരുപാട് വർഷക്കാലമായി വീടിനോട് ചേര്‍ന്ന് ശിവക്ഷേത്രം നിർമിച്ച് പൂജാ കര്‍മ്മങ്ങള്‍ ചെയ്തു വരികയായിരുന്നു മരിച്ച ഗോപന്‍ സ്വാമി. മൂന്ന് മാസങ്ങള്‍ക്കുമുമ്പ് അസുഖബാധിതനായതോടെ നാട്ടുകാരില്‍ ചിലരോടും വാര്‍ഡ് മെമ്പറോടും 'ഞാന്‍ മരണപ്പെടുമ്പോള്‍ എന്നെ സമാധി ആക്കണം' എന്ന് അദ്ദേഹം പറഞ്ഞിരുന്നതായാണ് വിവരം. ഭാര്യയോടും മക്കളോടും ഇതേ ആവശ്യം അറിയിച്ചിരുന്നതായി അവരും പറയുന്നു. സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും കല്ലുകൊണ്ട് സമാധിപണിയുകയും ചെയ്തു. മരണശേഷം ഈ സ്ഥലത്ത് സമാധി ആക്കണമെന്നും അതിനുശേഷം മാത്രമേ നാട്ടുകാരെ അറിയിക്കാന്‍ പാടുള്ളൂ എന്നും ഗോപന്‍ സ്വാമി ഭാര്യയോടു മക്കളോടും പറഞ്ഞിരുന്നതായാണ് അവര്‍ പറയുന്നത്.
'ശിവനെ ആരാധിക്കുന്നതിനാല്‍ ഇപ്രകാരം ചെയ്താല്‍ മാത്രമേ ദൈവത്തിന്റെയടുത്ത് പോകാനാകൂ' എന്ന വിശ്വാസമാണ് പിതാവിന് ഉണ്ടായിരുന്നതെന്നും അതുകൊണ്ടാണ് നാട്ടുകാരെയും വാര്‍ഡ് മെമ്പറെയും പോലും അറിയിക്കാതെ 'സമാധി' ചടങ്ങുകള്‍ നടത്തിയത് എന്നുമാണ് ഗോപന്‍ സ്വാമിയുടെ രണ്ടുമക്കളും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ ഗോപന്‍ സ്വാമി മരണപ്പെടുകയും അതിനുശേഷം രാത്രിയോടെ മരണാന്തര ചടങ്ങുകള്‍ ചെയ്തു സമാധി ആക്കിയെന്നുമാണ് മക്കള്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് നാട്ടുകാര്‍ നെയ്യാറ്റിന്‍കര പോലീസില്‍ വിവരമറിയിച്ചത്. ഗോപന്‍ സ്വാമിയെ 'സമാധി' ഇരുത്തിയ ഇടം പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. വൈകാതെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയക്കുമെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.