ഹോസ്റ്റൽ മുറിയിലെ വിചാരണയും മർദ്ദനവും, 2019ൽ പി.എം ആർഷോയ്ക്കെതിരെയും കേസ്
കൊച്ചി: വയനാട് പുക്കോട്ടൂർ വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിൽ എസ്എഫ്ഐ ആണെന്നുള്ള വസ്തുത പുറത്തുവന്നിരിക്കുകയാണ്. ഈ ഘട്ടത്തിൽ സിദ്ധാർത്ഥിന് ഉണ്ടായ അനുഭവം എസ്എഫ്ഐ കാലങ്ങളായി പിന്തുടരുന്ന രാഷ്ട്രീയ ഫാസിസത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തെ സർക്കാർ നിയന്ത്രിത കോളേജുകളുടെ മിക്ക ഹോസ്റ്റലുകളിലും സമാനമായ രീതിയിലുള്ള എസ്എഫ്ഐയുടെ ഗുണ്ടാ പ്രവർത്തനങ്ങൾ കാലങ്ങളായി അരങ്ങേറുന്നുണ്ട്. സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് എസ്എഫ്ഐ പ്രതിക്കൂട്ടിൽ ആയതിന് തൊട്ടുപിന്നാലെ പാർട്ടിക്ക് പങ്കില്ലെന്ന സ്വീകരണവുമായി രംഗത്തെത്തിയത് സംസ്ഥാന സെക്രട്ടറി പി എം ആർഷോ ആയിരുന്നു. എന്നാൽ, ഇപ്പോൾ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ പി.എം ആർഷോ മുൻപ് മഹാരാജാസ് കോളേജിലെ നേതാവായിരിക്കെ ഹോസ്റ്റൽ മുറിയിൽ അക്രമത്തിന് നേതൃത്വം നൽകിയ കേസിലെ ഒന്നാം പ്രതിയാണ്.
2019 ഡിസംബർ 3ന് രാത്രിയിൽ ആയിരുന്നു മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ ഒന്നാംവർഷ വിദ്യാർത്ഥിയായ അജാസിനെ എസ്എഫ്ഐ ക്രിമിനലുകൾ ക്രൂരമായി മർദ്ദിച്ചത്. മണിക്കൂറുകളോളം വിചാരണ ചെയ്തായിരുന്നു ക്രൂരമർദ്ദനം. ഹോസ്റ്റലിനുള്ളിൽ മദ്യപിക്കുകയായിരുന്ന എസ്എഫ്ഐ പ്രവർത്തകർ അജാസിനെ കണ്ടപാടെ കൊലവിളിയുമായി കടന്നുവന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നായിരുന്നു അന്ന് ഉയർന്ന പരാതി. ആദ്യം മഹാരാജാസ് കോളേജ് ഹോസ്റ്റൽ വരാന്തയിൽ വെച്ചായിരുന്നു മർദ്ദനം. തുടർന്ന് ഓടി രക്ഷപ്പെട്ട അജാസിനെ റോഡിലിട്ടും ആക്രമിച്ചു. പിന്നീട് ലോ കോളേജ് ഹോസ്റ്റലിൽ എത്തിച്ച് മണിക്കൂറുകളോളം വിചാരണ ചെയ്യുകയും മാരക ആയുധങ്ങൾ ഉപയോഗിച്ച് മർദ്ദിക്കുകയും ആയിരുന്നു. അക്രമത്തെ പറ്റിയുള്ള വിവരങ്ങൾ പുറത്തു പറഞ്ഞാൽ ഇന്ന് കളയുമെന്ന് ആർഷോയുടെ നേതൃത്വത്തിലുള്ള എസ്എഫ്ഐ സംഘം ഭീഷണിപ്പെടുത്തിയെന്നും അന്ന് അജാസ് പറഞ്ഞിരുന്നു.
കോളേജ് ഹോസ്റ്റൽ റെയ്ഡ് ചെയ്യണമെന്നും അനധികൃത താമസങ്ങൾ ഒഴിവാക്കണമെന്നും അന്ന് കെ.എസ്.യു ആവശ്യപ്പെട്ടിരുന്നു. സംഭവം നടന്ന് നാലു വർഷങ്ങൾ പിന്നിടുമ്പോഴും മഹാരാജാസ് ഉൾപ്പെടെയുള്ള ക്യാമ്പസുകളിലെ അവസ്ഥ പഴയതുപോലെ തന്നെയാണ്. കഴിഞ്ഞമാസം സ്പോർട്സിൽ സജീവമായ വിദ്യാർത്ഥികളുടെ വിവിധ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ എസ്എഫ്ഐ പ്രവർത്തകർ കത്തിച്ച് കളഞ്ഞെന്ന പരാതി ഉയർന്നിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട എസ്എഫ്ഐ പ്രവർത്തകരെ കോളേജ് അധികൃതരും പൊലീസും സംരക്ഷിക്കുന്ന സ്ഥിതിയായിരുന്നു ഉണ്ടായത്.