ഉമാ തോമസ് കണ്ണ് തുറന്നു,കൈകാലുകള്‍ അനക്കി; ആശാവഹമായ പുരോഗതിയെന്ന് ഡോക്ടർമാർ
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി. ഉമാ തോമസ് കണ്ണ് തുറന്നെന്നും ഡോക്ടർമാരും മകനും സംസാരിക്കുന്നതിനോട് പ്രതികരിച്ചെന്നും മെഡിക്കൽ സംഘം പറഞ്ഞു. കാലുകൾ അനക്കിയും, ചിരിച്ചുകൊണ്ട് മകന്റെ കൈകൾ പിടിച്ചതുമെല്ലാം എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ ആശാവഹമായ പുരോഗതിയാണെന്ന് ഡോക്ടർമാർ പറഞ്ഞു.
എന്നാൽ ശ്വാസകോശത്തിലെ പരിക്കിൽ നേരിയ രീതിയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ഇനിയുളള വെല്ലുവിളി ശ്വാസകോശത്തിലെ ചതവും ഇൻഫെക്ഷൻ ഇല്ലാതാക്കലുമാണ്. ഉമാ തോമസ് എംഎൽഎ ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണെന്നും, ഗുരുതരാവസ്ഥയിൽ തന്നെയാണ് തുടരുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. അമ്മ വിളികേൾക്കുന്നുണ്ടെന്നും പതുക്കെയാണെങ്കിലും അത് പ്രതീക്ഷയാണെന്നും മകൻ വിഷ്ണു പറഞ്ഞു. അമ്മേ എന്ന് വിളിച്ചപ്പോൾ കേട്ടുവെന്നും കൈകളും കാലുകളും ഉയർത്തിയെന്നും മകൻ പറഞ്ഞു.