ശബരിമലയിൽ വൻ തിരക്ക്, ഏഴു മണിക്കൂർ വരെ ക്യൂ
ശബരിമല: ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. ഇന്ന് ഏഴു മണിക്കൂർ വരെ ക്യൂ നിന്നാണ് ഭക്തർ ദർശനം നടത്തിയത്. തിരക്ക് കൂടിയതോടെ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിൽക്കേണ്ട അവസ്ഥയിലാണ് ഭക്തർ. ആൾക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് സ്വീകരിക്കുന്ന നടപടികൾക്കെതിരെ വ്യാപക പരാതിയും ഉയരുകയാണ്.
തീർത്ഥാടനം തുടങ്ങിയ ശേഷം കഴിഞ്ഞ മൂന്ന് ദിവസമാണ് ഏറ്റവും അധികം ഭക്തർ ദർശനത്തിനെത്തിയത്. എൺപതിനായിരത്തിലധികം ആളുകൾ ഓരോ ദിവസവും ദർശനം നടത്തി. തീർഥാടകർ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ വലിയ തിക്കും തിരക്കുമാണ്. മുഴുവൻ സമയവും നടപ്പന്തൽ നിറയുന്നു. ക്യൂ കോംപ്ലക്സ് മുതൽ മരക്കൂട്ടം വരെ നീണ്ട നിര. ഏഴ് മണിക്കൂർ വരെയാണ് തീർത്ഥാടകർ ക്യൂവിൽ നിൽക്കുന്നത്. പലരും കുഴഞ്ഞ് വീഴുന്നു. ഭക്ഷണവും വെള്ളവും കിട്ടാതെയും പ്രാഥമികാവശ്യത്തിനു സൗകര്യം കിട്ടാതെയുമാണ് ഭക്തർ വലയുന്നത്.
പൊലീസ് വിവിധ കേന്ദ്രങ്ങളിൽ ബാരിക്കേഡുകൾ വച്ചാണ് ആളുകളെ കടത്തി വിടുന്നത്. പതിനെട്ടാം പടിയിൽ ആളുകളെ കയറ്റുന്നതിന്റെ വേഗം കുറഞ്ഞെന്നും ആക്ഷേപമുണ്ട്. വരും ദിവസങ്ങളിലും ഇതേ രീതിയിൽ തിരക്കുണ്ടാവാനാണ് സാധ്യത. തീർത്ഥാടനം തുടങ്ങി ഇതുവരെ എട്ട് ലക്ഷത്തോളം ഭക്തരാണ് ദർശനം നടത്തിയത്.