'തീവ്രവാദ സംഘടനകളുടെ ഇടിമുറികളും വിചാരണ കോടതികളും എന്നെന്നേക്കുമായി തകർത്തിരിക്കും'; കുറിപ്പുമായി കെ.സുധാകരൻ
കൊച്ചി: വയനാട് പൂക്കോട്ടൂർ വെറ്റിനറി കോളജിലെ സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ എസ്എഫ്ഐക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നുവരികയാണ്. ഇപ്പോഴിതാ ക്യാമ്പസുകളിൽ എസ്എഫ്ഐ നടത്തുന്ന ഫാസിസ്റ്റ് പ്രവണതകൾക്ക് ശക്തമായ താക്കീതുമായി രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തങ്ങൾ അധികാരത്തിൽ എത്തുമ്പോൾ സംസ്ഥാനത്തെ തീവ്രവാദ സംഘടനകളുടെ ഇടിമുറികളും വിചാരണ കോടതികളും എന്നെന്നേക്കുമായി തകർത്തിരിക്കുമെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
കേരളം ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത അതിദാരുണമായ ഒരു വാർത്തയാണ് പൂക്കോട് സർവ്വകലാശാല ക്യാമ്പസിൽ നിന്ന് കഴിഞ്ഞ ദിവസം കേട്ടത്.തീവ്രവാദ പ്രസ്ഥാനങ്ങൾ നടത്തുന്നതുപോലെയുള്ള അതിക്രൂരമർദ്ദനങ്ങളെ തുടർന്ന് ഒരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ടിരിക്കുന്നു. സിദ്ധാർത്ഥൻ എന്ന ആ വിദ്യാർഥിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വായിച്ചാൽ ഏതൊരു മനുഷ്യന്റെയും ഹൃദയം തകർന്നു പോകും.സിപിഎം എന്ന ക്രിമിനൽ പാർട്ടി ഏതുവിധത്തിലാണ് തങ്ങളുടെ പോഷക സംഘടനയെ വാർത്തെടുക്കുന്നത് എന്ന് ഈ സംഭവത്തിൽ നിന്ന് തന്നെ വ്യക്തമാണ്. സ്വന്തമായി കോടതിയും വിചാരണയും ആരാച്ചാരന്മാരും ഉള്ള സമാന്തര സംവിധാനമായാണ് കോളേജ് ക്യാമ്പസുകളിൽ സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടന പ്രവർത്തിക്കുന്നത്. ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണം അല്ലാത്ത ഇത്തരം തീവ്രവാദ പ്രസ്ഥാനങ്ങളെ എത്രയും പെട്ടെന്ന് തന്നെ അവസാനിപ്പിക്കേണ്ടതുണ്ട്. സിദ്ധാർത്ഥന്റെ കൊലപാതകത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്നും മുഴുവൻ കുറ്റക്കാരെയും ശിക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കെപിസിസി അതിശക്തമായ ആവശ്യപ്പെടുന്നുഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിക്കുന്ന ഭരണകൂടം കേരളത്തിൽ അധികാരമേറ്റാൽ ഉടൻ തന്നെ കലാലയങ്ങളെ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിച്ചിരിക്കും. കേരളത്തിലെ പല കലാലയങ്ങളിലെയും ജനാധിപത്യ വിരുദ്ധത അവസാനിപ്പിച്ചിരിക്കും. കേരളത്തിലെ ക്യാമ്പസുകളിലെ 'തീവ്രവാദ സംഘടന'കളുടെ ഇടിമുറികളും വിചാരണ കോടതികളും എന്നെന്നേക്കുമായി തകർത്തിരിക്കും. കേരളത്തിലെ ഓരോ മാതാപിതാക്കൾക്കും സുരക്ഷിതമായി ഇവിടെ പഠിക്കണം എന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥി സമൂഹത്തിനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൽകുന്ന ഉറപ്പാണത്.