എസ്എഫ്ഐ അക്രമ രാഷ്ട്രീയത്തിൻ്റെ ഹോൾസെയിൽ ഡീലർമാർ: അലോഷ്യസ് സേവ്യർ
വിവിധ സർവ്വകലാശാലകൾക്ക് കീഴിലുള്ള കോളേജ് യൂണിയൻ ഇലക്ഷനിൽ എസ്എഫ്ഐക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സംസ്ഥാനത്തുടനീളമുള്ള കെ.എസ്.യു പ്രവർത്തകർക്കു നേരെ ആസൂത്രിതമായി അക്രമം അഴിച്ചുവിടുന്നതായി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. എസ്.എഫ്.ഐ നേതാക്കൾ അക്രമ രാഷ്ട്രീയത്തിൻ്റെ ഹോൾസെയിൽ ഡീലർമാരായി മാറീയിരിക്കുന്നു. ആലപ്പുഴയിൽ കെ.എസ്.യു യൂണിയൻ നേടിയ അമ്പലപ്പുഴ ഗവ:കോളേജിൽ കൊടിമരം നശിപ്പിക്കുകയും കെ.എസ്.യു ജില്ലാ ജന:സെക്രട്ടറി ആദിത്യൻ സാനുവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം, പോലീസുകാർ നോക്കിനിൽക്കെ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ആര്യാകൃഷ്ണൻ ,തൻ സീൽ നൗഷാദ് എന്നിവരെ എസ്.എഫ്.ഐ ഗുണ്ടകൾ അക്രമിച്ചത്. ഒരു വനിത എന്ന പരിഗണനപോലും ഇല്ലാതെയാണ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആര്യയെ അക്രമിച്ചത്. എസ്.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് ജെഫിൻ, സെക്രട്ടറി ശിവപ്രസാദ്, എച്ച്.സലാം എം.എൽഎയുടെ പേഴ്സണൽ സ്റ്റാഫ് അജ്മൽ എന്നിവരാണ് അക്രമപരമ്പരക്ക് നേതൃത്വം നൽകിയത്. ഇടുക്കി കട്ടപ്പന ഗവ: കോളേജിലെ കെ.എസ്.യു നേതാക്കൾക്ക് നേരെയും അതിക്രമമുണ്ടായി. ജില്ലാ ജന:സെക്രട്ടറി ജസ്റ്റിൻ ജോർജ്ജ്, നിയോജക മണ്ഡലം പ്രസിഡൻ്റ് ജോൺസൺ ജോയ് ഉൾപ്പടെയുള്ള ആറോളം പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചു.കെ.എസ്.യു യൂണിയൻ തിരിച്ചുപിടിച്ചു കോട്ടയം ബസേലിയോസ് കോളേജിലും കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ജെയിസ് ദാസ്, യൂണിറ്റ് ഭാരവാഹി മിലൻ എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.കെ.എസ്.യു പ്രവർത്തകർക്കു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നാളെ (22-10 -2024) വിദ്യാഭ്യാസ ബന്ദിനും കോട്ടയത്ത് ബ്ലോക്ക് തല പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.