Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഡീൻ പറഞ്ഞത് പച്ചക്കള്ളം: സിദ്ധാർഥന്റെ മരണം ആരും അറിയിച്ചില്ല

05:22 AM Mar 04, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ഡീനിനെതിരെ സിദ്ധാർഥന്റെ കുടുംബം രംഗത്ത്. കോളജിൽ നിന്ന് ആരും മരണവിവരം അറിയിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. കേസ് അട്ടിമറിക്കാൻ ഡീൻ ശ്രമിക്കുന്നതായും സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് ആരോപിച്ചു. നടപടി ഭയന്നാണ് ഇപ്പോൾ ഡീൻ ഒഴിഞ്ഞുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിൽ വന്നപ്പോൾ ഡീൻ ഒരു കാര്യവും ചോദിച്ചിട്ടില്ല. ഫോൺ ചെയ്തു സംസാരിച്ചിട്ടില്ല. സിദ്ധാർഥൻ മരിച്ച് ഒരാഴ്ച കഴിഞ്ഞാണ് ഡീൻ വീട് സന്ദർശിച്ചത്. ഒരാഴ്ചയ്ക്കിടെ ഒരിക്കൽ പോലും മാതാപിതാക്കളോട് ഡീൻ സംസാരിച്ചിട്ടില്ല. ഡീൻ വീട്ടിൽ വരുന്നതിനു മുൻപ് നെടുമങ്ങാട് സ്പെഷൽ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥൻ വീട്ടിൽ വന്നിരുന്നു. സിദ്ധാർഥന്റെ ഡീൻ ഇവിടെ വരുന്നതിൽ നിങ്ങൾക്കു വല്ല പ്രശ്നവും ഉണ്ടോ എന്നു ചോദിച്ചു. എനിക്കെന്തു പ്രശ്നം എന്ന് മറുപടി നൽകി. ഒരു മണിക്കൂറിനുശേഷം നെടുമങ്ങാട് എസ്ഐയുടെ സംരക്ഷണയിലാണ് അദ്ദേഹം ഇവിടേക്ക് എത്തിയത്. എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യാമെന്നു പറ‍ഞ്ഞുവെന്നും   ജയപ്രകാശ് പ്രതികരിച്ചു.
സിദ്ധാർഥന്റെ മൃതദേഹത്തിനൊപ്പമെങ്കിലും ഡീനിനു വരാമായിരുന്നല്ലോ എന്നും പിതാവ് ജയപ്രകാശ് ചൂണ്ടിക്കാട്ടി.  പിജി വിദ്യാർഥികളാണ് മരണവിവരം അറിയിച്ചത്. ആ സമയത്ത് എങ്ങനെ പ്രവർത്തിക്കണമെന്ന നിർദേശം ഡീനിന് കിട്ടിക്കാണില്ല. ഇപ്പോൾ അവരെ സംരക്ഷിക്കുന്നവരിൽ നിന്ന് ഡീനിനു കൃത്യമായ നിർദേശം ലഭിച്ചു കാണുമെന്നും ജയപ്രകാശ് പറഞ്ഞു.  ഇത് ഒന്നോ രണ്ടോ മണിക്കൂറുകൾക്കകം നടന്ന സംഭവമല്ല. മൂന്നു ദിവസമെടുത്തു നടന്ന സംഭവമാണ്. അവന്റെ കരച്ചിൽ ഒരു കിലോമീറ്റർ അകലെ വരെ കേട്ടു എന്നാണ് അറിയാനായത്. 50 മീറ്റർ അപ്പുറത്താണ് ഹോസ്റ്റൽ വാർഡനായ ഡീൻ താമസിക്കുന്നത്. എന്നിട്ടും അറിഞ്ഞില്ലെന്നു പറയുന്നുവെന്നും ജയപ്രകാശ് ചൂണ്ടിക്കാട്ടി.

Advertisement

Advertisement
Next Article