For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സ്വതന്ത്ര പലസ്തീൻ വിഷയത്തിൽ
സിപിഎമ്മിന് എന്തു കാര്യം?

08:32 AM Nov 27, 2023 IST | Rajasekharan C P
സ്വതന്ത്ര പലസ്തീൻ വിഷയത്തിൽ br സിപിഎമ്മിന് എന്തു കാര്യം
Advertisement
  • പിൻപോയിന്റ്
    ഡോ. ശൂരനാട് രാജശേഖരൻ
Advertisement

"പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ല."
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പല തവണയായി ആവർത്തിക്കുന്ന തികഞ്ഞ ഈ അജ്ഞതയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്ന ജല്പനങ്ങളായി മാത്രമേ ചരിത്രം അറിയാവുന്നവർക്കു കാണാൻ കഴിയൂ. രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയും പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും മുതലിങ്ങോട്ട് കോൺഗ്രസ് നേതാക്കളെല്ലാം സ്വതന്ത്ര പലസ്തീനെ അനുകൂലിച്ചവരാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യാ മഹാരാജ്യം ഭരിച്ച 60 വർഷത്തിലധികം കാലം സ്വീകരിച്ച നിലപാട് അജ്ഞത കൊണ്ടു മൂടി വയ്ക്കാമെന്ന് കേരളത്തിലെ സഖാക്കന്മാർ കരുതുന്നത് മഹാമൗഢ്യമാണ്.

പലസ്തീൻ വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് എന്തു തന്നെയായാലും ആരു ശ്രദ്ധിക്കാൻ? ഇന്ത്യൻ പാർലമെന്റിലേക്കു ജനങ്ങൾ തെരഞ്ഞെടുത്തുവിട്ട മൂന്ന് അംഗങ്ങൾ മാത്രമുള്ള കേവലമൊരു പ്രാദേശിക പാർട്ടിയായ സിപിഎമ്മിന്റെ ശബ്ദം കേരളത്തിന്റെ നാലതിർത്തികൾക്കപ്പുറം എവിടെ എത്താൻ? അതിനപ്പുറം എന്തു ചലനമാണ് അവർക്കുണ്ടാക്കാൻ കഴിയുന്നത്? പലസ്തീൻ വിഷയത്തിൽ ബിജെപിയുടെ നിലപാടിനെ ഇതുവരെ സിപിഎം തള്ളിപ്പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാടാണോ പാർട്ടിക്കുള്ളതെന്നു പിണറായിയും ഗോവിന്ദനും ആദ്യം വെളിപ്പെടുത്തട്ടെ.
പൊന്നുരുക്കുന്നിടത്തു പൂച്ചയ്ക്കെന്തു കാര്യം എന്നു ചോദിക്കുന്നില്ല. സ്വതന്ത്ര പലസ്തീനു വേണ്ടി മുക്കാൽ നൂറ്റാണ്ടായി വാദിക്കുകയും പോരാടുകയും ലോകത്താദ്യമായി പലസ്തീൻ എന്ന രാജ്യത്തിനു വേണ്ടി നയതന്ത്ര ഓഫീസ് തുറന്നു കൊടുക്കുകയും ചെയ്ത രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. അങ്ങനെയൊരു പാർട്ടിക്ക് ഇക്കാര്യത്തിൽ നിലപാടും നയവുമില്ലെന്ന ആവർത്തിച്ചുള്ള ആക്ഷേപം കുരുടൻ ആനയെ കാണുന്നതിനു സമമാണെന്നു പറയാതെ വയ്യ.

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി മുതലിങ്ങോട്ടുള്ള കോൺഗ്രസ് നേതാക്കളെല്ലാം പലസ്തീൻ വിഷയത്തിൽ വളരെ വ്യക്തമായ നിലപാടുള്ളവരായിരുന്നു. ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും അവകാശപ്പെട്ടതു പോലെ പലസ്തീൻ അവിടത്തുകാരായ അറബ് ജനതയ്ക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു ഗാന്ധിജി സ്വീകരിച്ച നിലപാട്. ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിച്ചു കൊണ്ടു തന്നെ പലസ്തീൻ ജനതയ്ക്ക് സ്വതന്ത്രമായ പരമാധികാര രാജ്യം വേണമെന്ന പലസ്തീൻ ആവശ്യത്തെയും ഇന്ത്യ പിന്തുണച്ചു പോന്നു. ഗാസ, വെസ്റ്റ്ലാൻഡ്, കിഴക്കൻ ജെറൂസലേം തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്ന പലസ്തീൻ രാജ്യം അവിടെയുള്ള ഇസ്ലാമിക ജനതയുടെ ആവശ്യമാണ്; അവരുടെ അവകാശവുമാണ്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹറാവു, ഡോ, മൻമോഹൻ സിംഗ് തുടങ്ങി എല്ലാ കോൺഗ്രസ് പ്രധാനമന്ത്രിമാരും ഇതേ നിലപാടിലാണ് ഉറച്ചു നിന്നത്. രാജീവിന്റെ കാലത്ത് പലസ്തീൻ നേതാവ് യാസർ അറാഫത്തുമായി ഇന്ത്യ പങ്കുവച്ച സൗഹൃദം മാതൃകാപരമായിരുന്നു.

സ്വതന്ത്ര പാലസ്തീൻ രാഷ്ട്രം രൂപീകരിക്കുക എന്നതാണ് പ്രശ്ന പരിഹാരത്തിനുള്ള ഏക മാർഗ്ഗമെന്നു യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇപ്പോഴും അടിവരയിട്ടു പറയുന്നു. കഴിഞ്ഞ പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസ് ഇതു സംബന്ധിച്ച പ്രമേയവും പാസാക്കി. ഇതൊന്നും കാണാതെയും അറിയാതെയുമാണ് സിപിഎം കോൺഗ്രസിനെ പഴിക്കുന്നത്. അവരുടെ പ്രശ്നം പലസ്തീനല്ല. അതിന്റെ പേരിൽ കേരളത്തിലെ വോട്ട് ബാങ്ക് പ്രീണനമാണ്. അതു കോൺഗ്രസിന്റെ ചെലവിലാകരുതെന്നു മാത്രം. കോൺഗ്രസ് എന്നും സമാധാനത്തിന്റെ പക്ഷത്താണ്. ഈ വിഷയത്തിൽ കോൺഗ്രസിന് ഒരു നിലപാട് മാത്രമേയുള്ളൂ, പശ്ചിമേഷ്യൻ മേഖലയിൽ ഇസ്രയേലിനു പുറത്ത് സ്വതന്ത്ര പരമാധികാരമുള്ള പലസ്തീൻ രാജ്യം. അതു നേടിയെടുക്കുന്നതു വരെ കോൺഗ്രസ് പലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കും.
പലസ്തീൻ വിഷയത്തിൽ കോൺഗ്രസിനു നയമില്ലെന്നു സിപിഎം പറയുന്നതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്. മുസ്ലിം സമുദായങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് വെള്ളം കലക്കി മീൻ പിടിക്കുക എന്ന ഗൂഢ ലക്ഷ്യം. കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഎം പുറത്തെടുക്കുന്ന അടവ് നയമാണ് മുസ്ലിം ലീഗിനെ പ്രലോഭിപ്പിക്കുക എന്നത്. കേരള ബാങ്ക് ഡയറക്റ്റർ ബോർഡിലേക്ക് ലീഗ് എംഎഎൽഎ പി.അബ്ദുൾ ഹമീദിനെ നാമ നിർദേശം ചെയ്തതോടെ ലീഗ് യുഡിഎഫ് വിട്ടു പോകുമെന്നാണ് സിപിഎം കരുതിയത്. അബ്ദുൾ ഹമീദ് കേരള ബാങ്ക് ഡയറക്റ്റർ ബോർഡിൽ വരുന്നത് ആദ്യമല്ല. കേരള ബാങ്ക് ആകുന്നതിനു മുൻപ് അദ്ദേഹം സംസ്ഥാന സഹകരണ ബാങ്ക് ഡയറക്റ്റർ ബോർഡിൽ ദീർഘകാലം മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം.

അബ്ദുൾഹമീദിനെ ബാങ്ക് ഡയറക്റ്റർ ബോർഡിൽ ഉൾപ്പെടുത്തിയാൽ കേരളത്തിലെ മുഴുവൻ മുസ്ലീംകളുടെയും പിന്തുണ അട്ടിപ്പേറാകുമെന്നു വല്ലാതങ്ങു വിശ്വസിച്ചു പോയി, സിപിഎം. അതിനു രാഷ്‌ട്രീയ കേരളം കൊ‌ടുത്ത മറുപടിയാണ് കോഴിക്കോട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലി. സമീപകാലത്ത് കോൺഗ്രസ് നയിച്ച വലിയ റാലികളിലൊന്നായി അതു മാറി. അതിനു കാരണം മലബാർ മേഖലയിലെ മുസ്ലിംകൾ നൽകിയ ആവേശകരമായ പിന്തുണയാണ്.

പലസ്തീൻ വിഷയത്തിൽ കോൺഗ്രസ് ആരുടെ പക്ഷത്താണെന്ന് കൃത്യമായി ബോധ്യപ്പെടുത്താൻ ഈ റാലിയിലൂടെ കോൺഗ്രസിനു കഴിഞ്ഞു. സിപിഎമ്മിന്റെ കുതന്ത്രങ്ങളുടെ മുനയൊടിക്കാനും. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന ജനറൽ സെക്ര‌ട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, കെഎൻഎം നേതാവ് പി.ടി അബ്ദുല്ല കോയ മദനി, ഡോ. ഐ.പി അബ്ദുസ്സലാം (മർക്കസുദ്ദഅ്‌വ), പി.എൻ. അബ്ദുൾ ലത്തീഫ് മദനി (വിസ്ഡം), ജമാ അത്തെ ഇസ്ലാമി അമീർ പി. മുജീബ് റഹമാൻ തുടങ്ങിയ നേതാക്കൾ റാലിക്കെത്തിയത് അവരെയെല്ലാം കോൺഗ്രസ് പ്രീണിപ്പിച്ചതു കൊണ്ടല്ല. ഇന്ത്യയിലെ മുസ്ലുംകൾക്ക് വിശ്വസിക്കാൻ കഴിയുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ മാത്രമാണെന്ന തിരിച്ചറിവുള്ളതു കൊണ്ടാണ്. കേരള ബാങ്കിൽ ഒരു ഡയറക്റ്റർ സ്ഥാനം നൽകിയതു കൊണ്ടു സിപിഎം പക്ഷത്തേക്കു മുസ്ലിംകളും മുസ്ലിം ലീഗും എടുത്തു ചാടുമെന്ന മഹാമൗഢ്യത്തിനുള്ള ചുട്ട മറുപടിയാണ് കോഴിക്കോട്ട് ബീച്ചിൽ ആർത്തിരമ്പിയ മനുഷ്യ മഹാസാഗരം. അതു കാണാനുള്ള കണ്ണും തിരിച്ചറിയാനുള്ള വിവേകവും സിപിഎമ്മിനുണ്ടായാൽ ഇനിയും നാണം കെടാതിരിക്കാൻ അത്രയം നല്ലത്. വരാനിരിക്കുന്ന പാൽലമെന്റ് തെരഞ്ഞെടുപ്പിൽ പത്ത് വോട്ടു കിട്ടാനുള്ള വിഷയമായി മാത്രമേ സിപിഎമ്മിന് പലസ്തീൻ കാണാനാവൂ. കോൺഗ്രസിനെ പഴിക്കുന്നതുവഴി കിട്ടിക്കൊണ്ടിരുന്ന വോട്ടു കൂടി അവർക്കു നഷ്ടമാകും.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളെല്ലാം പലസ്തീൻ വിഷയത്തിൽ നിസംഗരാണ്. അതിനവരെ കുറ്റപ്പെടുത്തുന്നില്ല. അതിനേ അവർക്കു കഴിയൂ. പലസ്തീൻ വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പോലും വ്യക്തതയില്ല. വോട്ട് ബാങ്ക് പ്രീണനത്തിന്റെ ഭാഗമായി കേരളത്തിൽ ചില പ്രചാര വേലകൾ നടത്തുന്നതല്ലാതെ, പലസ്തീൻ ജനതയെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള എന്തു നടപടിയാണ് സിപിഎം ദേശീയ നേതൃത്വം കൈക്കൊണ്ടതെന്ന് ആദ്യം വ്യക്തമാക്കട്ടെ. മുക്കാൽ നൂറ്റാണ്ടിലേറെയായി സ്വതന്ത്ര പലസ്തീനു വേണ്ടി വാദിക്കുകയും പിന്തുണയ്ക്കുകയും ഒരു സ്വതന്ത്ര പരമാധികാര ജനതയാണ് അവരെന്ന് അംഗീകരിക്കുകയും ചെയ്യുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സിപിഎം വിമർശിക്കുന്നത് അതു കഴിഞ്ഞു മതി.

Tags :
Author Image

Rajasekharan C P

View all posts

Advertisement

.